Thursday 30 October 2008

കപടസദാചാരത്തിന്റെ കവൽ മലാഖമാർ

കപടസദാചാരത്തിന്റെ കവൽ മലാഖമാരെ പേടിച്ച്‌, ബീരാൻ ഇനി എഴുതില്ലെന്ന് കരുതിയവർക്ക്‌ തെറ്റി.

പ്രവാസികൾ അനുഭവിക്കുന്ന, അവരുടെ ഭാര്യമാർ അനുഭവിക്കുന്ന മാനസ്സിക പ്രശ്നങ്ങൾ, അതിന്റെ പ്രത്യഘാതങ്ങൾ, ബീരാൻ പറയുക തന്നെ ചെയ്യും.

ഉറഞ്ഞ്‌ തുള്ളുന്നവർ, തിരിഞ്ഞ്‌ നോക്കുക, മായാതെകിടക്കുന്ന കാൽപ്പാടുകളിലേക്ക്‌, ബാക്കിയാക്കിയ നൊമ്പരത്തിന്റെ അലയോലികൾ ഇപ്പോഴും കേൾക്കാം നിങ്ങൾക്ക്‌.

ശതമാനത്തിന്റെ കണക്കുകൾ പറയുന്നു പലരും. അപ്പോ സമ്മതിക്കുന്നു. പക്ഷെ ആ ശതമാനം ദിനം പ്രതി ഉയരുന്നു എന്ന സത്യം കാണുവാൻ, മുഖത്തുള്ള "നീല" കണ്ണട മാറ്റിവെച്ച്‌ നോക്കണം. കാര്യങ്ങളും കാരണങ്ങളും, പരിഹാരങ്ങളും, ഈ കപട സദാചാര വാദികൾക്ക്‌ മുന്നിൽ നിരത്തിവെച്ചിട്ടെ ബീരാൻ പോവൂ.

പിന്നെ, ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നവരിൽ കൂടുതലും പ്രവാസികളാണ്‌. (സാക്ഷ്യം ഗൾഫിലെ ഡോക്ടർമാർ, മെഡിക്കൽ ഷോപ്പിലെ ജീവനക്കാർ)

എന്റെ മുന്നിൽ, കരഞ്ഞു കലങ്ങിയ കണ്ണിൽ നിന്നും ചോര മണമുള്ള കണ്ണുനിരുമായി വന്നവരുടെ കഥ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല.

ഗൾഫ്‌ ഭാര്യമാർ തെറ്റ്‌ ചെയ്യുന്നെങ്കിൽ, അതിന്റെ 99% ക്രെഡിറ്റും, ഉറഞ്ഞു തുള്ളുന്ന പ്രവാസികളെ, നിങ്ങൾക്കാണ്‌.

നാടിനും, നാട്ടുകാർക്കും ഭാരമായി, കുട്ടികളെ വളർത്തുന്ന, മരുഭൂമിയിലെ മനുഷ്യ, കണ്ണ്‌ തുറക്കുക. (അതെ, ഞെട്ടണ്ട, മദ്യത്തിനും മയക്ക്‌ മരുന്നിനും അടിമപ്പെടുന്ന ചെറുപ്പകാരിൽ അധികവും, പ്രവാസികളുടെ മക്കളാണ്‌)

കാത്തിരിക്കുക, ക്ഷമയോടെ.

Wednesday 29 October 2008

ഗൾഫ്‌ ഭാര്യമാർ ഹാപ്പിയാണ്‌

(പ്രിയപ്പെട്ട വായനക്കാരെ, നാട്ടുകരെ, കൂട്ടുകാരെ, ഈ പോസ്റ്റ്‌ അവിചാരിതമായി ബീരാന്റെ കാലിൽ തടഞ്ഞ ഒരു മുള്ളെടുത്ത്‌ കളയുവാൻ മാത്രമാണ്‌, ഈ പോസ്റ്റിനുള്ള മറുപടി അല്ലെ അല്ല. ഗൾഫ്‌ ഭാര്യമാർക്ക്‌ ഇനി മുതൽ ഒരു സങ്കടവും ഇല്ലെ ഇല്ല. - ഗൾഫ്‌ ഭാര്യമാർ ഹാപ്പിയാണ്‌)

ഹൈദ്രു തന്റെ കഥ തുടരാൻ വേണ്ടി, ഇത്തിരി ശ്വാസം ഉള്ളിലേക്ക്‌ അഞ്ഞ്‌ വലിച്ചപ്പോൾ, റൂമിൽ ബാക്കിയായ കർബൺ എന്റെ ശ്വസകോശങ്ങളെ ഞെരിച്ചു.

പെട്ടെന്നാണ്‌, എന്നെ ഇക്കിളിപെടുത്തികൊണ്ട്‌ എന്റെ മൊബൈൽ ശബ്ദിച്ചത്‌.

"ഹൈദ്രു, ഒരു മിനുട്ട്‌, ബാക്കി പറയല്ലെ" എന്ന് പറഞ്ഞ്‌ ഞാൻ ഫോണെടുത്തു.

"ഹലോ" അത്‌ വരെ കൊംമ്പ്ലാൻ ബോയിയെ പോലെ നടന്നിരുന്നു ഞാൻ കമന്റില്ലാത്തെ പോസ്റ്റ്‌ പോലെയായി.

അങ്ങെ തലയ്കൽ, എന്റെ ഭാര്യയുടെ മധുരം കിനിയുന്ന വാക്കുകൾ, അതിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നത്‌ കേട്ടപ്പോൾ തന്നെ സംഗതി മനസിലായി, മണിയടി.

"കുട്ടികൾ സ്കൂളിൽ പോയോ? അവരെ നമ്മുക്ക്‌ എഞ്ചിനിയറും, ഡോകടറുമാക്കണ്ടേ?"

"അവരൊക്കെ പോയി, പിന്നെ മെഡിസിന്‌ അഡ്‌മിഷന്‌ 40 തെ യുള്ളൂ. എഞ്ചിനിയറിങ്ങിന്‌ 35 മതി"

കൊണ്ടോട്ടി മാർക്കറ്റീന്ന് മത്തിക്ക്‌ വില പറയുന്ന ലാഘവത്തോടെ എന്റെ ഭാര്യ മാർക്കറ്റ്‌ നിലവാരം സൂചിപ്പിച്ചു.

"അല്ല, ഞാൻ 10-15 കൊല്ലമായല്ലോ ഇവിടെ, എന്റെ സമ്പാദ്യം മുഴുവൻ ഞാൻ നിനക്ക്‌ അയച്ച്‌ തരികയാണല്ലോ, നിന്റെ കൈയിൽ ഇപ്പോ എത്രയുണ്ടാവും?" എന്റെ നിശ്കളങ്കമായ ചോദ്യം.

"നിങ്ങൾ അയച്ച്‌ തരുന്നതിന്റെ കണക്കൊന്നും ഞാൻ പറയുന്നില്ല. ഒരു പുതിയ മാല വാങ്ങണം എന്ന് കരുതിയിട്ട്‌ മാസം രണ്ടായി, ഹൈദ്രുന്റെ പെണ്ണ്‌ പുതിയ ഒരു മാല വാങ്ങിയിട്ടുണ്ട്‌, എന്താ ഓളെ ഗെറ്റപ്പ്‌"

"ഇപ്പോ എന്റെ കൈയിൽ പൈസ ഇല്ലാന്ന് നിനക്കറിയില്ലെ, ഇത്തിരി ക്ഷമിക്ക്‌"

"എന്റെ കഷ്ടപ്പാട്‌ നിങ്ങൾക്കറിയിലല്ലോ, നിങ്ങൾക്ക്‌ എ.സി. റൂമിലിരുന്ന് സുഖിച്ചാൽ മതി" അവൾ മുക്ക്‌ പിഴിയുന്ന ശബ്ദം 5.1 DD ഇഫെക്റ്റിൽ ഞാൻ കേട്ടു.

ഇവൾ കരഞ്ഞാൽ ഇന്റക്സ്‌ ഇടിഞ്ഞ്‌ 120 കോടി ജനത്തിന്റെ തലയിൽ വീഴും. അത്‌ ഒഴിവാക്കാൻ പരമാവധി ഞാൻ ശ്രമിച്ചു.

"നിങ്ങൾക്കറിയോ, കുട്ടികളൊന്നും ഞാൻ പറഞ്ഞ കേൾക്കാതായി, ഇങ്ങളെ പുന്നാര മോന്‌ ഇനി കോളെജിൽ പോണില്ലാന്നാ പറഞ്ഞത്‌. അവന്‌ ബൈക്ക്‌ വേണം എന്ന് പറഞ്ഞു. പോക്കറ്റ്‌ മണി ഞാൻ കൊടുക്കാറുണ്ട്‌, ഞമ്മൾ ഗൾഫ്‌കാരല്ലെ, പത്രാസ്‌ കൊറക്കാൻ പറ്റ്വോ?. കുട്ടികൾക്ക്‌ ജലദോഷം വന്നാൽ ബേബിയിലോ, മിംസിലോ അല്ലെങ്കിൽ അൽശിഫയിലോ കാണിക്കണം. ഒരു ദിവസത്തെ മെനക്കെടും ഇത്തിരി പൈസയും പോയാലെന്ത്‌, ഞമ്മൾ ഗൾഫുകാരന്റെ ഭാര്യയല്ലെ"

അപ്പോ എന്റെ അടുത്ത വർഷത്തെ ഇൻഡെക്സും, ഇന്ത്യയുടെ റോക്കറ്റ്‌പോലെ താഴോട്ട്‌, ഇനി വന്നാൽ നിലത്ത്‌ മുട്ടും എന്ന ഘട്ടത്തിൽ നിന്നു.

"അല്ല ഞാൻ നിർത്തി പോന്നാലോ അലോചിക്കുകയാണ്‌" വർഷങ്ങളായുള്ള എന്റെ ആഗ്രഹം, ഞാനറിയതെ പുറത്ത്‌ വന്നു.

"ഇങ്ങള്‌ എന്താ ഇത്‌ വരെ സമ്പാദിച്ചത്‌, അല്ല ഞാൻ ചോദിക്കട്ടെ, ഇങ്ങൾക്ക്‌ അവിടുന്ന് കിട്ടുന്നത്‌ റിയാൽ തന്നെയല്ലെ, അല്ലാതെ ആട്ടിൻകാട്ടമല്ലല്ലോ. റഫീഖ്‌ വന്നിട്ട്‌ ഒരു കൊട്ടാരം പണിതു. അവൻ പോയിട്ട്‌ 2 കൊല്ലം മുഴുവനായിട്ടില്ല"

"അല്ല, നീ എന്തെ കത്തെഴുതാഞ്ഞത്‌?"

"അതിന്‌ എനിക്ക്‌ സമയം കിട്ടിയില്ല. 5-8 സിരിയലും, റിയാലിറ്റി ഷോയും കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ തന്നെ സമയമില്ല"

"വെക്കെടി വെടി എന്റെ നെഞ്ചിലെക്ക്‌" എന്ന് പറയാൻ വന്നതാ, പക്ഷെ ചോദ്യം ഇങ്ങനെയായി,

"അല്ല, നിന്റെ തോക്ക്‌ കൈയിലുണ്ടോ?"

"ഓ, അതോക്കെ തുരുമ്പ്‌ പിടിച്ചു. ലൈസൻസ്‌ കാലാവധിയും തീർന്നു, അതിനും നിങ്ങൾ ഈ മാസം തന്നെ പൈസ അയച്ച്‌ തരിക. ഒരു പുതിയ തോക്ക്‌ വാങ്ങണം"

----------------------
CDS നടത്തിയ പഠനമനുസരിച്ച്‌, 60% ഭാര്യമാരും ഭർത്താവ്‌ എത്രയും പെട്ടെന്ന് ഗൾഫ്‌ നിർത്തി തിരിച്ച്‌ വരണം എന്ന അഭിപ്രായകാരും 40% സാമ്പത്തിക പ്രയാസം കാരണം 2-3 വർഷം കാത്തിരിക്കാൻ കഴിയുന്നവരുമാണ്‌.

ഗൾഫ്‌ ഭാര്യമാരൊട്‌ (ഇതും നീലയാണ്‌, ...ന്റെ, ... ന്റെ പ്രതീകമാണ്‌) മറ്റോരു ചോദ്യം കൂടി ചോദിച്ചു.

നിങ്ങളുടെ മകളെ നിങ്ങൾ ഗൾഫുകാരന്‌ വിവാഹം ചെയ്ത്‌ കൊടുക്കുമോ?.

ഞെട്ടണ്ട. സത്യമാണ്‌, അതെ.

86% ഇൻഡെക്സ്‌ താങ്ങൂന്ന ഭാര്യമാരും പറഞ്ഞത്‌ അവർക്ക്‌ ഗൾഫ്‌ മരുമോൻ വേണ്ട എന്നാണ്‌. (കാരണം, ഒരു പെണ്ണിനറിയാം, വിരഹത്തിന്റെ വേദനയും, ഭവിഷ്യത്തും)

എകാന്തതയുടെ ഫലമായുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളും, പരിണിത ഫലങ്ങളും അനുഭവിക്കുന്നത്‌ കൂടുതലും ഗൾഫ്‌ ഭാര്യമാർ തന്നെയാണ്‌. പ്രവാസിയുടെ നട്ടെല്ല് പണയപ്പെടുത്തുന്നതിലും അവൾക്ക്‌ കാര്യമായ പങ്കുണ്ട്‌.

CDS - SOCIO-ECONOMIC AND DEMOGRAPHIC CONSEQUENCES OF MIGRATION IN KERALA - K. C. Zachariah, E. T. Mathew, S. Irudaya Rajan, Working Paper No. 303


95%പ്രവാസികളും നാട്ടിലെത്തിയാൽ ഇപ്പോഴുള്ള കുടുംബത്തിന്റെ ചിലവ്‌ താങ്ങുവാനും, ഇത്‌ പോലെ ജീവിക്കുവാനും കഴിയില്ലെന്ന് സമ്മതിക്കുന്നു. - (പഠനം പ്രവാസി ബന്ധു)

അപ്പോ, കാണാം, എഴുതണം എന്ന് കരുതിയതല്ല, ബീരാൻ പൊട്ടകിണറ്റിലെ തവളയല്ല. ഇത്‌ എന്റെ വിഷയമാണ്‌. അത്‌ വിശദമായി ഞാൻ തന്നെ പറയും. പരിഹാര ക്രിയകളടക്കം.

ഹവൂ, (ഒരു ദീർഘ നിശ്വാസം) പറയാൻ പറ്റാത്തിടത്ത്‌ ഉറുമ്പ്‌ കടിച്ചിട്ട്‌, അത്‌ ചോറിയാൻ പറ്റാത്ത ഒരു അവസ്ഥയിലാ ബീരാൻ.

Saturday 25 October 2008

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -02- ഹൈദ്രുവിന്റെ കഥ

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -01


ഗൾഫ്‌ ഭാര്യമാരുടെ കഥകൾ -02 ഹൈദ്രുവിന്റെ കഥ
ഹൈദ്രു തന്റെ കഥ പറഞ്ഞു തുടങ്ങി.

ബഹുഭൂരിപക്ഷം പ്രവാസികളെയും പോലെ, കുടുംബത്തിന്റെ നെടുംതൂണായി, ഭാരം ചുമലിലേറ്റി കടൽ കടന്ന കഥ. മൂന്ന് വർഷത്തിന്‌ ശേഷം നാട്ടിൽ പോവുകയും വിവാഹം ചെയ്യുകയും ചെയ്തകഥ.

രണ്ട്‌ വർഷം മുൻപ്‌ നാട്ടിൽ പോയപ്പോഴാണ്‌ ഞാൻ വിവാഹം കഴിച്ചത്‌, ഗ്രാമത്തിന്റെ നിശ്‌കളങ്കതയും പവിത്രതയും ഒത്തിണങ്ങിയ ശാലിന സുന്ദരിയാണ്‌ എന്റെ ഭാര്യ ജമില. കല്യാണം കഴിഞ്ഞ്‌ രണ്ട്‌ മാസമെ എനിക്ക്‌ അവളോടോത്ത്‌ ജീവിക്കുവാൻ കഴിഞ്ഞുള്ളൂ. നിറയൗവനത്തിന്റെ നെറുകയിൽ നിൽക്കുന്ന അവളെ പൂർണ്ണമായും അറിയാൻ, അനുഭവിക്കാൻ, ആസ്വദിക്കാൻ, എനിക്ക്‌ കഴിഞ്ഞില്ലെന്നത്‌ സത്യം. മണൽക്കാട്ടിലെ പിന്നിടുള്ള ജീവിതം ആ മോഹങ്ങളുമായിട്ടായിരുന്നു. അവൾ പുഷ്പിക്കുകയും വിടരുകയും കായാവുകയും ചെയ്തു. ഒരിക്കൽ പോലും അവൾ ഒന്നിനും പരാതി പറഞ്ഞില്ല. ഇഷ്ടങ്ങളോ, ഇഷ്ടക്കേടുകളോ പറഞ്ഞില്ല. ഒരു നല്ല ഭര്യയായി, മരുമകളായി അവൾ ജീവിച്ചു. അനിയത്തിമാർക്ക്‌ നല്ല സുഹൃത്തായി മാറി. വീട്ടിൽ സന്തോഷത്തിന്റെ ദിനരാത്രങ്ങളായിരുന്നു.

ദൈർഘ്യമേറീയ രാത്രികൾ തള്ളിനീക്കുവാൻ ഞാൻ പ്രയാസപ്പെട്ടെങ്കിലും, മനസ്സിൽ മാരിവില്ലുകൾ വിരിഞ്ഞിരുന്നു, എന്നെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവളുടെ ചുടുചുംബനത്തിന്റെ ലഹരിയിൽ പലരാത്രികളിലും ഞാൻ ഞെട്ടിപിടഞ്ഞു. സ്വപ്നത്തിന്റെ തേരിലേറി ഞാനും ജമീലയും മാത്രമുള്ള ഒരു ലോകത്തിലേക്ക്‌ പലവുരു ഞാൻ യാത്ര ചെയ്തു.

ക്ഷമയോടെ കാത്തിരുന്ന അവധികാലം വന്നെത്തി.

സ്വപ്നങ്ങളും, ആശകളും മനസ്സിൽ കുത്തിനിറച്ച്‌, സ്നേഹിക്കുന്നവൾക്ക്‌ സ്നേഹത്തോടെ നൽക്കാൻ ഒത്തിരി വിഭവങ്ങൾ വരിഞ്ഞ്‌ മുറുക്കികെട്ടി ഞാൻ യാത്രയായി. മേഘങ്ങൾ എന്നോട്‌ കിന്നരിക്കുന്നുണ്ടായിരുന്നു, അസൂയയോടെ.

വീടെത്തി, സ്നേഹത്തോടെ, പരിഭവത്തോടെ, എല്ലാവരും എന്നെ സ്വീകരിച്ചു. ബന്ധുമിത്രാദികളുടെ ഇടയിൽ, അവരുടെ കുശലപ്രശ്നങ്ങളും സ്നേഹവും എനിക്ക്‌ താൽക്കാലികമെങ്കിലും അരോചകമായി, കാരണം ഞാൻ കാത്തിരുന്ന സ്വർണ്ണ ഖനി, അതിന്റെ എല്ലാ പ്രൗഡിയോടും കൂടി എന്റെ മുന്നിൽ നിൽക്കുബോൾ, ഒന്ന് തൊടാൻ കഴിയാതെ, ശരിക്കോന്ന് കാണുവാൻ പോലുമാവാതെ ഞാൻ ചിലവഴിച്ച മണിക്കുറുകൾക്ക്‌ മരുഭൂമിയിലെ രണ്ട്‌ വർഷത്തിന്റെ ദൈർഘ്യമുണ്ടെന്ന് തോന്നി.

എല്ലാം കഴിഞ്ഞ്‌, എന്റെ പ്രണേശ്വരിയെ ശരിക്കോന്ന് കാണുന്നത്‌ തന്നെ രാത്രിയിലാണ്‌. അവൾ വാതിൽ തുറന്ന് വന്ന ഉടനെ, വട്ടംചുറ്റിപിടിച്ച്‌, എടുത്തെറിയുകയായിരുന്നു കട്ടിലിലേക്ക്‌.

അവേശത്തിന്റെ ദിനങ്ങളായിരുന്നു പിന്നിട്‌. പക്ഷെ, ദിനരാത്രങ്ങൾ മാറിമറിഞ്ഞപ്പോൾ, പലപ്പോഴും അവളെ വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ട അവസ്ഥയിലെത്തി കാര്യങ്ങൾ.

അവൾക്കുള്ള മാറ്റം എന്നെ വല്ലതെ നോമ്പരപ്പെടുത്തി. എല്ലായ്‌പ്പോഴും ഞാൻ അടുത്ത്‌ വേണമെന്ന വാശി, കൂട്ട്‌കുടുംബ വ്യവസ്ഥയിലെ അലിഖിത നിയമങ്ങൾ പലതും തല്ലിയുടക്കാൻ അവൾ ശ്രമിച്ചു. ദ്രന്തമായ അവേശത്തോടെ അവൾ പലപ്പോഴും എന്നെ വരിഞ്ഞ്‌ മുറുക്കി, എന്നാൽ ഒന്നും ചെയ്യുവാൻ കഴിയാതെ, പരാജിതന്റെ നിസ്സഹായതോടെ ഞാൻ തരിച്ചിരുന്നു. മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചിരുന്നു.

എന്റെ ഭാര്യയിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചു. ഒരാഴ്ചകൊണ്ട്‌ അവളിനെ പ്രസാദം നഷ്ടപ്പെട്ടിരുന്നു. എപ്പോഴും അവൾ മൂകയായി കഴിഞ്ഞ്‌ കൂടി. അതെനിക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക്‌ വരെ ഞങ്ങൾ തമ്മിൽ വഴക്കായി.

ഭാര്യയെ ത്രിപ്തിപ്പെടുത്തുവാൻ കഴിയാത്തവനെന്ന അപകർഷത ബോധവും, എന്നാലത്‌ തുറന്ന് പറയാനുള്ള എന്റെ കഴിവില്ലായ്മയും, ചികിൽസിക്കാനോ, പരിഹാരം തേടാനോ മാർഗ്ഗമില്ലാത്ത ചുറ്റുപാടും, എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു.

പതിയെ ഞാൻ മദ്യത്തിനടിമയായി, ആ ലഹരിയിലാവണം ഒരിക്കൽ ഞാൻ എന്റെ കുടുംബജീവിതത്തിന്റെ കഥ കൂട്ടുകാരുമായി പങ്ക്‌വെച്ചു. അവരുടെ ഉപദേശപ്രകാരം, കൈവിട്ട്‌ പോവുന്ന കനകസിംഹാസനം വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിനിടയിൽ, മന്ത്രവാദികളെയും ആൾദൈവങ്ങളെയും തേടി ഞാൻ നടന്നു. അങ്ങനെയാണ്‌ ബീരാൻ മുസ്ലിയാരെ പരിചയപ്പെടുന്നത്‌.

ചുട്ട കോഴിയെ ട്ടച്ചിങ്ങോന്നുമില്ലാതെ, അന്തികള്ളിന്റെ ബലത്തിൽ മാത്രം അകത്താക്കുന്ന അത്യപൂർവ്വ സിദ്ധിയുള്ള അൽഭുതമനുഷ്യൻ. സുഹൃത്തുകളുടെ നിർബന്ധത്തിന്‌ വഴങ്ങി ഞാൻ അദേഹത്തെ ചെന്ന് കണ്ടു.

ഏതാനും ചില പച്ച മരുന്നുകൾ അദേഹം തന്നു. അത്‌ കഴിച്ചപ്പോൾ എന്തോ എനിക്കിത്തിരി ഉണർവ്വും ഉന്മേഷവും കിട്ടിയിരുന്നു. മാത്രമല്ല, ജമീലയിലും ചില മാറ്റങ്ങൾ കണ്ട്‌ തുടങ്ങി, എന്നോടിത്തിരി സ്നേഹം കാണിക്കുകയും, നഷ്ടപ്പെട്ട പഴയ പ്രസാദവും പ്രസരിപ്പും അവൾക്ക്‌ തിരിച്ച്‌ കിട്ടുകയും ചെയ്തു.

കുടുംബ ജീവിത്തതിന്റെ കാണാത്ത ഗർത്തങ്ങൾ കിത്താബ്‌ ഓതിയവർക്കറിയാമെന്ന് നീ പറയറുണ്ടല്ലോ, അത്‌ ശരിയാണെന്ന് എനിക്ക്‌ തോന്നിതുടങ്ങിയിരുന്നു. ശരിക്കും കിത്താബ്‌ പഠിച്ചവരുടെ കൈയിൽ പെട്ടാൽ, ഒരു പെണ്ണും പിന്നെ ജീവിതത്തിലേക്ക്‌ തിരിഞ്ഞ്‌ നോക്കില്ലെന്നും, നീ പറയാറുണ്ടല്ലോ. നമ്മുടെ വിശ്വാസമനുസരിച്ച്‌, ഇത്തരം കാര്യങ്ങൾ ആരും തുറന്ന് ചർച്ച ചെയ്യറില്ല. ചികിൽസിക്കുവാൻ പറ്റിയ ഡോക്ടർമാരും നമ്മുടെ നാട്ടിലില്ല. സമൂഹത്തിലെ അലിഖിത നിയമങ്ങളും, വിലക്കുകളും നമ്മുക്ക്‌ മുന്നിൽ ഇപ്പോഴും തടസ്സങ്ങളാണ്‌.

മാനസിക വിഷമങ്ങൾക്ക്‌ കൗൺസിലിങ്ങിനുള്ള വേദി നമുക്കില്ല. നീർക്കുമിളകൾ വീർത്ത്‌, പൂർണ്ണമായും ഭ്രന്തനായാൽ മത്രമേ നാം ചികിൽസ തേടാറുള്ളൂ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൂണ്ണ്‌ പോലെ മുളച്ച്‌ പൊന്തുന്നു. എങ്കിലും ലൈഗിക രോഗങ്ങൾക്കും, മാനസ്സിക പ്രശനങ്ങൾക്കും ഏവിടെയും ഡോക്ടർമാരില്ല.

പ്രവാസി സംഘടനകളും സംഘങ്ങളും അവിശ്യത്തിലേറെ നമ്മുക്കുണ്ട്‌, പക്ഷെ, നമ്മുടെ അന്തരിക പ്രശ്നങ്ങൾ, വിഷമങ്ങൾ, പ്രയാസങ്ങൾ, ചർച്ചചെയ്യനോ, പരിഹരിക്കുവനോ ആരും ശ്രമിക്കറില്ല. ഓണവും, വിഷുവും പെരുന്നാളും നാം അഘോഷിക്കുന്നു. പക്ഷെ ജീവിതം അസ്വദിക്കാൻ നാം സൗകര്യപൂർവ്വം മറക്കുന്നു.

അത്‌ പോട്ടെ, കഥയിലേക്ക്‌ തിരിച്ച്‌ വരാം.

അങ്ങനെ, നിറംമങ്ങിതുടങ്ങിയ രാത്രികൾക്ക്‌ നീളമേറിയിരുന്ന ദിവസങ്ങൾ. ഒരിക്കൽ, എല്ലാവരും ബന്ധുവിട്ടിൽ കല്യാണത്തിന്‌ പോയ ദിവസം. എന്തോകാരണം പറഞ്ഞ്‌ ജമില പോയില്ല. അവൾ വീട്ടിൽ ഒറ്റാക്കണെന്ന സത്യവുമായി സൂര്യൻ എന്റെ തലയിലുദിച്ചത്‌ കല്യാണ വിട്ടിൽ വെച്ചാണ്‌. സന്തോഷത്തോടെ ഓടുകയായിരുന്നു ഞാൻ വിട്ടിലേക്ക്‌.

മുൻവശത്തെ വാതിൽ അടഞ്ഞ്‌ കിടന്നിരുന്നു. ജമീല അടുക്കളയിലാവും. എന്നാൽ പിന്നെ ഒരു സർപ്രയ്സാവട്ടെ എന്ന് കരുതി ശബ്ദമുണ്ടാക്കതെ ഞാൻ അടുക്കള വഴി അകത്തേക്ക്‌ കടന്നു. വീട്‌ മുഴുവൻ തിരഞ്ഞിട്ടും ജമീലയെ കണ്ടില്ല. ഇനി ജോലിയോക്കെ തീർത്ത്‌ അവൾ ഉറങ്ങുകയായിരിക്കുമോ? എങ്കിൽ, അവൾ ഒരിക്കലും മറക്കാത്ത ഒരു ദിവസം സമ്മാനിക്കുവാൻ ഞാൻ തിരുമാനിച്ചു. എങ്ങനെ തുടങ്ങണമെന്ന് പലവുരു ഞാൻ മനസ്സിൽ കൂട്ടികിഴിച്ചു. ഉത്സാഹപൂർവ്വം ഞാൻ ബെഡ്‌ റൂമിന്റെ വാതിൽ തള്ളിതുറന്നപ്പോൾ കണ്ട കഴ്ച.....

സപ്തനാഡികളും തകർന്ന് പോയി. കുടംകൊണ്ടാരോ തലകടിച്ച പോലെ, പരിസര ബോധം നഷ്ടപ്പെട്ട്‌ ഞാൻ തളർന്ന് വീണു. ഞാൻ കണ്ട കഴ്ച യാതർത്ഥ്യമല്ലെന്ന് വിശ്വസിക്കുവാൻ പലവുരു ശ്രമിച്ചു.

ലോകത്ത്‌ ഒരു ഭർത്താവിനും ഇത്തരം ഒരു ദുര്യോഗം ഉണ്ടായിരിക്കില്ല. ഞാൻ ജീവന്‌ തുല്യം സ്നേഹിക്കുന്ന, വിശ്വസിക്കുന്ന എന്റെ ഭാര്യ, എന്റെ കിടക്കയിൽ, മറ്റോരാളോടോത്ത്‌........

(തുടരും...)

Friday 24 October 2008

ഗൾഫ്‌ ഭാര്യമാരുടെ കഥകൾ

ഗൾഫ് ഭാര്യമാരുടെ കഥകൾ - ഭാഗം ഒന്ന് - ഹൈദ്രു

വൃശ്ചിക മാസത്തിലെ മരം കോച്ചുന്ന തണുപ്പുള്ള ഒരു രാത്രി. രതിസാഗരത്തിൽ മുങ്ങിതപ്പി, മുത്തും പവിഴവും വാരിയെടുത്ത നിർവ്ര്‌തിയോടെ അവളുടെ കൈകൾ എന്നെ വലയം ചെയ്തിരുന്നു. അത്മസംതൃപ്തിയോടെ, എന്റെ മാറിൽ തലചായ്ച്ചുറങ്ങുന്ന ഇണകിളിയുടെ മുടിയിഴകൾ മാടിയൊതുക്കി, അംഗുലികൾ വീണ്ടും അവളുടെ ശരീരത്തിൽ വികൃതികാണിച്ച്‌ തുടങ്ങിയപ്പോഴാണ്‌...

ഡിങ്ങ്‌, ഡോങ്ങ്‌,
ഇടതടവില്ലാതെ മൂന്നാല്‌ പ്രവശ്യം ഡോർ ബെല്ല് ശബ്ദിച്ചു.

"ഛെ, ആരാണിത്‌ ഈ സമയത്ത്‌"

"എടോ, ഒന്ന് നോക്ക്‌ ആരാന്ന്"

"എനിക്ക്‌ വയ്യ. ഞാൻ ഡ്രസൊക്കെയിട്ട്‌ വരുന്ന നേരംകൊണ്ട്‌, ഇക്ക പോയി നോക്ക്‌" പറഞ്ഞതും, തിരിഞ്ഞ്‌കിടന്ന് പുതപ്പിനടിയിൽ അവൾ മറഞ്ഞു.

തപ്പി തടഞ്ഞ്‌ തുണിയെടുത്തുടുത്ത്‌ എഴുന്നേറ്റു.

"ഇതെവിടെയാണ്‌ ഈ വാതിലിന്റെ കൊളുത്ത്‌" അമർഷം ശബ്ദത്തിലൂടെ പ്രതിഫലിച്ചു.

"ബീരാനെ, നിന്റെ കട്ടിലിലാണോ വാതിലിന്റെ കൊളുത്ത്‌, സ്വപ്നത്തിലാണല്ലെ" എന്ന് പറഞ്ഞ്‌ അയമു എഴുന്നേറ്റ്‌ ലെറ്റിട്ടു. ജള്യതയോടെ ഞാനും.

"ആരാത്‌, ഈ നട്ടപാതിരാക്ക്‌ ബെല്ലടിക്കുന്നത്‌, ബീരാനെ ഒന്ന് തുറന്ന് നോക്ക്‌ ആരാണെന്ന്, കുറെ നേരമായി ബെല്ലടിക്കുന്നു"

ഈ സമയം സഹമുറിയന്മരായ ലത്തിഫും ഷാജിയും ഉറക്കം നഷ്ടപെട്ടതിന്റെ രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. മനുഷ്യൻ ഒന്ന് ഉറങ്ങിവരികയായിരുന്നു എന്ന് പരിഭവിക്കുന്നതും ഞാൻ കേട്ടു.

എഴുന്നേറ്റ്ചെന്ന് വാതിൽ തുറന്ന ഞാൻ ഞെട്ടിപോയി, എന്ത്‌ ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാൻ സ്തബ്‌ദനായി നിന്നു.

"ആരാണ്‌, ഈ രാത്രി രണ്ട്‌ മണി നേരത്ത്‌" അയമുവിന്റെ ചോദ്യമാണെന്നെ സ്ഥലകാലബോധവാനാക്കിയത്‌.

"വഴീന്ന് മാറ്‌ ബീരാനെ, ഞാനോന്ന് അകത്ത്‌ കടന്നോട്ടെ" എന്ന് പറഞ്ഞ്‌ സ്യൂട്ട്‌കെയ്സുമായി ഹൈദ്രു എന്നെ തള്ളിമാറ്റി അകത്ത്‌ കടന്നു.

"അല്ല, ആരാദ്‌, എന്തെ ഹൈദ്രൂട്ടി, ആറ്‌ മാസം മുഴുവൻ നാട്ടിൽ നിൽക്കുമെന്ന് പറഞ്ഞിട്ട്‌പോയ നീയെന്തെ ഒരു മാസത്തിനുള്ളിൽ തന്നെ തിരിച്ച്‌ പോന്നത്‌"

"ഒന്നുംപറയേണ്ട എന്റെ അയമുക്കാ, ഇന്നലെ എന്റെ അറബി വിളിച്ച്‌ പറഞ്ഞു, കടയിൽ എന്തോ പ്രശ്നമുണ്ട്‌, നീ പെട്ടെന്ന് ഇങ്ങോട്ട്‌ വാ ന്ന്. അന്നം തരുന്നവനല്ലെ, അവനെ ഒഴിവാക്കാൻ പറ്റില്ലല്ലോ. അതാണ്‌ പെട്ടെന്ന് തിരിച്ച്‌ പോന്നത്‌".

പരാതികളും പരിഭവങ്ങളുമില്ലാതെ, എപ്പോഴും ചിരിച്ചും കളിച്ചും നടക്കുന്ന ഹൈദ്രു അന്നും പതിവ്‌ തെറ്റിച്ചില്ല.

ഹൈദ്രുവിന്റെ തമാശകൾകേട്ട്‌ പൊട്ടിച്ചിരിക്കുന്നതിനിടയിലാണ്‌ അയമുവിന്‌ തന്റെ ചുമലിലുള്ള കാരണവരുടെ കസേര ഓർമ്മവരുന്നത്‌. ഉടനെ "ആ, ആ, മതി, എല്ലാർക്കും നാളെ പണിയില്ലെ. ലൈറ്റണക്ക്‌, ബാക്കി നാളെ ചിരിക്കാം" എന്ന് പറഞ്ഞതും ലൈറ്റണഞ്ഞതും ഒരുമിച്ച്‌.

അറബി പട്ടയം കിട്ടിയ ആറടി നിളവും മുന്നടി വീതിയുമുള്ള സ്ഥലത്ത്‌, ഹൈദ്രുവിനെപോലെ ഞങ്ങളും ഉറങ്ങാൻ കിടന്നു. കിടക്കുന്നതിന്‌ മുൻപ്‌ ഹൈദ്രു പറഞ്ഞു "ബീരാനെ, നീ നാളെ ലീവെടുക്ക്‌. നമുക്ക്‌ കഫീലിനെ കാണാൻ പോവണം"

സ്വപ്നത്തിലെ ഇണകിളി പിന്നിട്‌ വന്നില്ല, കാത്തിരുന്ന് മയങ്ങിയതെപ്പോഴെന്നുമറിയില്ല. "എട്ട്‌ മണിയായി എഴുന്നേൽക്ക്‌" എന്ന് പറഞ്ഞ്‌കൊണ്ട്‌ ഹൈദ്രു വന്ന് തട്ടിവിളിച്ചപ്പോഴാണ്‌ കണ്ണ്‌ തുറന്നത്‌. സഹമുറിയന്മാർ സ്ഥലം വിട്ടിരുന്നു. ചാവികൊടുത്തോടുന്ന പാവകളെ പോലെ, യാന്ത്രികജീവിതത്തിൽ നിന്ന് പറിച്ചെറിയാനുള്ള ഒരു ദിവസത്തിന്റെ, ഉദയാസ്തമയങ്ങൾക്കിടയിലെ നടനങ്ങൾക്കായി.

പ്രഭാതകൃത്യങ്ങൾ പതിവിൻ പടി. എല്ലാം കഴിഞ്ഞ്‌ മുറിയിലെത്തിയപ്പോൾ, മുഖത്ത്‌ പുഞ്ചിരിയും കൈയിൽ ആവിപറക്കുന്ന ചായയുമായി ഹൈദ്രു. "അല്ല, എന്തിനാണ്‌ നിന്റെ കഫീലിനെ കാണുവാൻ പോവുന്നത്‌".

ചോദ്യം നാല്‌ ചുമരുകൾക്കുള്ളിൽതട്ടി പ്രതിധ്വനിച്ചു.

ചെറുപുഞ്ചിരിയുള്ള മുഖം കുനിയുന്നതും, ശോണിമഛയ കലരുന്നതും ഞാൻ കണ്ടു. മിഴിയിതളുകൾ സജലങ്ങളായി, പൊട്ടികരഞ്ഞ്‌കൊണ്ട്‌, അനിയന്ത്രിതമായ പ്രവാഹത്തിലേക്ക്‌.

ഒന്നും മനസിലായില്ലെങ്കിലും ഒന്നറിയാം. ഒരോ പ്രവാസിയുടെ മനസും പുകയുന്ന അഗ്നിപർവ്വതമാണ്‌. എന്തിനെന്നറിയാതെ, ആർക്ക്‌ വേണ്ടിയെന്നറിയാതെ, എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജന്മങ്ങൾ. കോമാളീ വേഷംകെട്ടി, മരുഭൂമിയിൽ ആടിതളുരുമ്പോൾ, വണ്ടികാളകളെപോലെ ഭാരം വലിച്ച്‌ തളർന്ന് തുടങ്ങുമ്പോൾ, ഇറച്ചിവിലക്ക്‌ തൂക്കിവിൽക്കപ്പെടുന്ന അറവ്‌മാടുകളോടുള്ള സഹതാപത്തിന്‌ പോലും അർഹനല്ലാത്തവൻ. കുടുബത്തിന്റെ ക്ഷേമൈശ്വര്യങ്ങൾക്ക്‌ വേണ്ടി സ്വപ്നങ്ങളെ ശവമുറിയിൽ കിടത്തിയവനാണ്‌ പ്രവാസി.

ആർത്തലച്ച്‌ വരുന്ന തിരമാലകളെ തടകെട്ടി നിർത്തരുത്‌. പാറക്കുട്ടങ്ങളിൽ തലതല്ലി അവ സ്വയം അശ്വാസം കണ്ടെത്തട്ടെ. അല്ലെങ്കിലും ഒരു പ്രവാസിക്ക്‌ മറ്റോരു പ്രവാസിയെ അശ്വസിപ്പിക്കുക സാധ്യമല്ല. ഒരു അന്ധൻ മറ്റോരു അന്ധന്‌ വഴികാട്ടിയാവില്ലല്ലോ.

എത്രനേരം എന്നറിയില്ല. എല്ലാം എരിഞ്ഞടങ്ങുന്ന വരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു.

ഗദ്‌ഗദത്തോടെ ഹൈദ്രു തന്റെ കഥ പറഞ്ഞ്‌തുടങ്ങി. രണ്ട്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൈവന്ന "ലീവെന്ന" മണ്ണൽക്കാട്ടിലെ മാണിക്യം ഒരു ഒരുപിടിചാരമായിരുന്നു എന്ന ദുഖസത്യത്തിന്റെ കഥ. ഓരോ പ്രവാസിയും നെഞ്ചിലേറ്റി നടക്കുന്ന കനൽക്കട്ടയുടെ കഥ. ചിലരിലെങ്കിലും ആളികത്തുമെങ്കിലും, പലരിലും, നെഞ്ചിൽപുകയുന്ന ദാമ്പത്യത്തിന്റെ കഥ.

അതെ, ഗൾഫ്‌ ഭാര്യമാരുടെ കഥ.
---------------------------------------------
മണിമാളികകളിൽ, ചുടുനിശ്വാസമുതിർത്ത്‌, എല്ലാം സഹിച്ച്‌ ഉറക്കംനടിച്ച്‌ കിടക്കുന്ന അവരുടെ കഥ.

മാർബിൾ സൗധങ്ങളിൽ മെഴുക്‌തിരിപോലെ ഉരുകിയോലിക്കുന്ന പെണ്ണിന്റെ കഥ.

നോട്ട്‌കെട്ടുകളോ, സ്വർണ്ണകുമ്പാരങ്ങളോ അല്ല, അവർക്കാവശ്യം. മാസംതോറും കടൽകടന്നെത്തുന്ന ഡ്രാഫറ്റിലല്ല അവരുടെ ജീവൻ. ഉള്ളിൽ ആളികത്തുന്ന തീയണക്കാൻ ക്ഷമയോടെ കാത്തിരിക്കുന്നവരുടെ കഥ.

വിവാഹമോചന മേളകൾ സംഘടിപ്പിക്കുന്ന ആണത്ത്വമില്ലാത്ത, ആണിന്റെ കഥ.

കൈയെത്തുംദൂരത്ത്‌, പരിഹാരക്രിയകൾ നിരന്ന്നിന്നിട്ടും, മുഖം തിരിച്ച്‌ നടക്കുന്ന പുരുഷന്റെ കഥ.

(തുടരും....)

Tuesday 14 October 2008

ബീരാൻ വന്നൂൂൂൂ....

"അടിച്ചാൽ തിരിച്ചടിക്കണം കോപ്പെ, ഇല്ലെങ്കിൽ അടിക്കാൻ നടക്കരുത്‌"

തൊട്ടടുത്ത ബെഡിൽ, ഭാര്യയുടെ പാതി കടിച്ച ചോക്ലേറ്റ്‌ (കടപ്പാടും, ഇടിപ്പടും രസികന്‌) സ്വപ്നം കണ്ട്‌കിടക്കുകയായിരുന്ന സഹമുറിയൻ ഹൈദ്രൂസ്‌ എന്താണ്‌ സംഭവിച്ചതെന്നറിയാതെ ഞെട്ടിയെഴുന്നേറ്റു.

അടിച്ചാൽ തിരിച്ചടിക്കാനല്ല, മറിച്ച്‌ അടികെള്ളാതിരിക്കാൻ അവൻ രണ്ടടി പിന്നോട്ട്‌ മാറി.

"പിന്നെ എന്തിനാ നീ എനിക്ക്‌ മിസ്സടിച്ചത്‌. ഞാൻ തിരിച്ചടിച്ചിട്ടും നീ എടുത്തില്ല, എനിക്ക്‌ തിരിച്ചടിച്ചതുമില്ല"

"ശരി, നീ നാളെ വാ, ഞാൻ റൂമിൽതന്നെയുണ്ടാവും: ഞാൻ ഫോൺ കട്ടാക്കി.

"അത്‌ ശരി, വെറുതെ മനുഷ്യനെ പേടിപ്പിച്ചു. നീ ആരെയാ ഫോണിൽ അടിക്കുന്നത്‌" ഭാര്യ ചോക്ലേറ്റ്‌ കടിച്ചു കടിച്ചില്ല എന്ന പരുവത്തിൽ സ്വപ്നം നഷ്ടപ്പെട്ടവന്റെ ചോദ്യം.

"അല്ല ബീരാനെ, എന്താ ഇപ്പോ ബ്ലോഗ്‌ എഴുതാറില്ലെ. നാട്ടീന്ന് വന്നിട്ട്‌ പുതിയ പോസ്റ്റോന്നും കണ്ടില്ല". സ്വപ്നം നഷ്ടപ്പെട്ടവൻ ബീഡിക്ക്‌ തീ കൊടുത്തു.

"അതിന്‌ അവൾ വരുന്നില്ല"

"ആ...ഹ...ആര്‌?"

"ഹൈദ്രൂസെ, കഥ എഴുതണമെങ്കിൽ അവൾ വരണം"

"അവളോ, അപ്പോ നിനക്ക്‌ അവളാണല്ലെ ബ്ലോഗെഴുതി തരുന്നത്‌. അങ്ങനെ പറ മോനെ, അല്ലാതെ നിന്റെയീ ഗൾഫ്‌ഗേറ്റ്‌ തലയിൽ അകത്തും പുറത്തും ഒന്നുമില്ലെന്ന് എനിക്കറിയാം".

"അതല്ലെടാ പ്രശ്നം, ഞാൻ നാട്ടിൽ പോയി വന്ന ശേഷം അവൾ വരുന്നില്ല. അത്‌കൊണ്ടാണ്‌ പോസ്റ്റിന്‌ താമസം. അവൾ വരാതെ ഞാൻ എന്തെഴുതാൻ"
-------------------------
രണ്ട്‌ മൂന്ന് ദിവസം ഹൈദ്രു എന്റെ പിന്നലെതന്നെയുണ്ടായിരുന്നു. ബങ്കുകാർ ലോണുംകൊണ്ട്‌ പിന്നാലെ നടക്കുന്നപോലെ. അതിനുള്ള കാരണം മനസിലായത്‌....

...മുന്നാം ദിവസം, സുര്യൻ തന്റെ പതിവ്‌ കോസ്റ്റ്യും അഴിച്ച്‌വെച്ച്‌ കുളിച്ച്‌ ഫ്രഷായി, ഇത്തിരി ഫയർ അന്റ്‌ ലൗലി തേച്ച്‌ വരാമെന്ന് കരുതിയ സമയം.

ജോലി കഴിഞ്ഞ്‌, ഇത്തിരി സമയം ബ്ലോഗാം എന്ന് കരുതി, വലവിരിക്കാൻ പോകുബോഴാണ്‌ വാതിലിൽ മുട്ട്‌. ദാരാപ്പോ എന്ന് ചിന്തിച്ച്‌ വാതിൽ തുറന്നതും അളിയൻ മുന്നിൽ. സയമീസ്‌ ഇരട്ടകളെ പോലെ രണ്ട്‌ തടിമാടന്മർ അളിയനു പിന്നിൽ. വാതിൽ തള്ളിതുറന്ന് അകത്ത്‌കടന്നതും അളിയൻ വൺ അന്റ്‌ ഒൺലി കോസ്റ്റ്യ്‌അൻ.

"ആരാണവൾ, അവൾ എവിടെയാണ്‌"

"ആ, ഹാ... ആര്‌" ഇത്തിരികഴിഞ്ഞ്‌ ഞെട്ടാമെന്ന് കരുതിയ ഞാൻ അപ്പോൾ തന്നെ ഞെട്ടി.

"നിനക്ക്‌ കംപ്യൂട്ടറിൽ എന്തോ ഒരത്‌ എഴുതിതരുന്നവൾ. മീൻ വിഴുങ്ങാനാണെന്ന് പറഞ്ഞ്‌ ഹൈദ്രബാദിൽ പോയത്‌ ഇതിനായിരുന്നു അല്ലെ".

സമ്പത്തികമായി ഞാനിപ്പോ ശ്വാസമുട്ടുന്നു എന്ന് പറഞ്ഞപ്പോൾ, മീൻ വിഴുങ്ങാൻ എന്നെ ഹൈദ്രബാദിലേക്ക്‌ രയ്ക്ക്‌രാമനം ഒട്ടോറിക്ഷയിൽ കൊണ്ട്‌പോയ എന്റെ ചെറിയ അളിയൻ.

"അളിയാ, കുട്ടികൾ ആറെണ്ണമല്ലെ ആയിട്ടുള്ളൂ (പെങ്ങൾ വിട്ടീന്ന് പോന്നിട്ട്‌ ആറ്‌ വർഷമെ ആയുള്ളൂ എന്ന സത്യം അളിയൻ മറന്നു) സരല്ല, പെങ്ങൾക്ക്‌ ഞങ്ങൾ വെറെ പുതിയപ്ലയെ നോക്കാം. എന്നാലും അളിയന്റെ തോന്ന്യാസം സഹിക്കാം പറ്റില്ല".

"ഇപ്പോ തിരുമാനിക്കണം രണ്ടില്ലോന്ന്, നിനക്ക്‌ അവൾ വേണോ അതോ എന്റെ പെങ്ങള്‌ വേണോന്ന്"

എന്റെ കൈയെങ്ങാനും അളിയന്റെ മേൽ വീണാൽ..... വീണാൽ പിന്നെ, എന്നെ പപ്പടം പൊടിക്കണപോലെ പൊടിക്കുമെന്ന സത്യം അറിയാവുന്നത്‌കൊണ്ട്‌, അളിയന്റെ കൈ എന്റെ മേൽ വീഴുന്നതൊഴിവാക്കുവാൻ ഞാൻ രണ്ടടി പിന്നോട്ട്‌ മാറി.

"അളിയാ, അത്‌..."

"ഉം.." എന്റെ നേരെ കൈചൂണ്ടി അളിയൻ പറഞ്ഞു "രണ്ടിലോന്ന് ഇപ്പോ തിരുമാനിക്ക്‌"

ആറ്‌ വർഷംമുൻപ്‌ വാങ്ങിയ അമ്പതിനായിരം എങ്ങനെയെങ്കിലും തിരിച്ച്‌കൊടുക്കാം. പക്ഷെ അന്ന് വാങ്ങിയ അമ്പത്‌ പവൻ തിരിച്ച്‌കൊടുക്കാൻ ഇനിയും ഒരമ്പത്‌ വർഷം ഞാൻ ഇവിടെ...

വേസ്റ്റായിപോയ എന്റെ ഫ്യൂച്ചർ, കമന്റില്ലാത്ത പോസ്റ്റ്‌, ബ്ലോഗറെ നോക്കി പല്ലിളിക്കുന്നപോലെ, എന്നെ നോക്കി കൊഞ്ഞനം കുത്തി.

ഒരു കാര്യത്തിൽ തിരുമാനമായി. ഇന്ന് അറബികുട്ടികൾക്ക്‌ കീറിമുറിച്ച്‌ കളിക്കാൻ ഒരു മയ്യത്ത്‌. അതൊഴിവാക്കുവാൻ പരമാവധി വോളിയം കുറച്ച്‌ ഞാൻ ചോദിച്ചു.

"അല്ല, അളിയൻ എന്താപ്പോ ഇ പറയുന്നത്‌, ഞാൻ എന്ത്‌ ചെയ്തുന്നാ, ആരെപറ്റിയാണ്‌ നിങ്ങൾ ചോദിക്കുന്നത്‌".

"നിനക്ക്‌ കഥ എഴുതി തരുവാൻ ഏതോ ഒരു പെണ്ണ്‌ വരാറുണ്ടെന്നും, ഇപ്പോ അവൾ ഹൈദ്രബാദിലാണെന്നും ഹൈദ്രു പറഞ്ഞല്ലോ".

ഞാൻ ഹൈദ്രൂസിനെ നോക്കി പല്ല് ഫുൾവോളിയത്തിൽ കടിച്ചിട്ടും എന്റെ ഫ്യൂസായ തലക്കകത്ത്‌ ബൾബ്‌ കത്തിയില്ല.

"ആരാ ഹൈദ്രു നിന്നോട്‌ പറഞ്ഞത്‌, എനിക്ക്‌ കഥ എഴുതി തരുവാൻ ഇവിടെ പെണ്ണ്‌ വരാറുണ്ടെന്നും അവൾ ഹൈദ്രബാദിലാണെന്നും".

"രണ്ട്‌ ദിവസം മുൻപ്‌ നീ തന്നെയല്ലെ പറഞ്ഞത്‌, ഇപ്പോ അവൾ വരാറില്ല, അത്‌കൊണ്ട്‌ ബ്ലോഗ്‌ എഴുതാറില്ല, അവളിപ്പോ ഹൈദ്രബാദിലാണ്‌ എന്നോക്കെ"

ബ്ലോഗെന്ന് കേട്ടപ്പോൾ കാശിക്ക്‌ പോയ എന്റെ ജീവൻ തിരിച്ച്‌വന്നു.

ചിരിയടക്കാൻ പാട്‌പെടുന്ന എന്നെനോക്കി അളിയൻ വിയർത്തു.

"അളിയ, അതെയ്‌, എനിക്ക്‌ കഥ എഴുതാനുള്ള ഒരു അതുണ്ടല്ലോ (പടച്ചോനെ, ഞാൻ ഇതെങ്ങനെ എന്റെ അളിയനെ പറഞ്ഞ്‌ മനസിലാക്കും) അതായത്‌, കഥയെഴുതാനുള്ള സാധനം, സംഗതി, വരുന്നില്ലാന്നാണ്‌ ഞാൻ ഇവനോട്‌ പറഞ്ഞത്‌"

എന്നിട്ടും ഞാൻ അവളുടെ പേര്‌ പറഞ്ഞില്ല. പറഞ്ഞാൽ.....