Tuesday 18 March 2008

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 2

ഡ്രൈവിംഗ്‌ ടെസ്റ്റ്‌ - 2

അങ്ങനെ നീണ്ട ക്യൂവില്‍ നില്‍ക്കന്‍ തുടങ്ങിയിട്ട്‌ അരമണിക്കുറായി കാണും. 5-6 കൗണ്ടറുകളിലായി നല്ല തിരക്ക്‌. ഞാന്‍ കൗണ്ടറിനടുത്തെത്തിയതും, അകത്തിരുന്ന പോലിസുകാരന്‍ കട്ടെം പോകെം മടക്കി വെച്ചിട്ട്‌ പറഞ്ഞു. റൂഹ്‌ ഇനാക്ക്‌. അയാള്‍ ചൂണ്ടികാണിച്ച സ്ഥലത്തേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി. അടുത്ത കൗണ്ടറിന്‌ മുന്നിലെ നീണ്ട ക്യൂവിലെ അവസാനഭാഗം ക്ലോസപ്പ്‌ വ്യൂവില്‍ ഞാന്‍ കണ്ടു. ഓടിപിടിച്ച്‌ ഞാന്‍ അടുത്ത ക്യൂവില്‍.

കൗണ്ടറില്‍ എത്തിയത്‌ ഞാന്‍ അറിഞ്ഞില്ല, ഇതിനിടയില്‍ ഒരു യാസിന്‍ ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു. തലേന്ന് രാത്രികഴിച്ച കുബൂസും 2-3 ദിവസം പഴക്കമുള്ള കോഴിക്കറിയും പ്രശ്നബാധിത പ്രദേശമായി എന്റെ വയറിനെ പ്രഖ്യാപിച്ചു. ചര്‍ച്ചക്കില്ലെന്നും, ഒരു ജൂഡീഷ്യല്‍ അന്വേഷണം വേണമെങ്കില്‍ ആവാമെന്ന് ഞാനും. ഫയല്‍ കൗണ്ടറിനുള്ളിലേക്ക്‌ നിട്ടി. തന്റെ മുന്നിലിരിക്കുന്ന കംപ്യൂട്ടറില്‍ എന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പരിശോധിച്ച ശേഷം വളരെ സ്നേഹത്തോടെ പോലിസുകാരന്‍ പറഞ്ഞു.

"തന്റെ ഇക്കാമ ഇനി 3 മാസമെയുള്ളു, അത്‌ പുതുക്കിയിട്ട്‌ വാ".

എനിക്കിത്രയും അറബി പറയനാറിയാമെന്ന് അന്ന് ഞാന്‍ അഭിമാനംകൊണ്ടു. അത്രക്ക്‌ നല്ല പേര്‍ഫോമന്‍സ്‌, ഫയല്‍ ചുരുട്ടിമടക്കി എന്റെ മുന്നിലേക്കിട്ട്‌ അയാള്‍ പറഞ്ഞത്‌ 'എത്‌ല ബറ"

കറങ്ങിതിരിഞ്ഞ്‌ അവസാനം മുദീറിന്റെ അടുത്തെത്തി, അയാളും പറഞ്ഞത്‌ ഇക്കാമ പുതുക്കി വരുവാന്‍, ചുരുങ്ങിയത്‌ 3 മാസമെങ്കിലും കാലവധി വേണമെന്നാണ്‌ നിയമമെന്ന് മുദീര്‍ പറഞ്ഞപ്പോള്‍, നിയമം എപ്പോ വന്നു എന്ന് ചോദിച്ചില്ല. രാവിലെ പല്ല്‌തേക്കുന്ന സമയമായിരിക്കും ഇവിടെ പലനിയമങ്ങളും വരുന്നതും പോവുന്നതും. മുദീറിന്‌ മുന്നില്‍ കരയാനോന്നും ഞാന്‍ നിന്നില്ല, അത്‌ നമ്മുക്ക്‌ മോശമായത്‌കൊണ്ടല്ല, പോലിസുകാരന്റെ മുന്നില്‍ കരഞ്ഞ്‌, കണ്ണുനിരിന്റെ സ്റ്റോക്ക്‌ തിര്‍ന്നിരുന്നു. ഇനി ഒരു ചായയും ഒരു സാന്‍വിച്ചും അടിച്ചാല്‍ ചിലപ്പോ ഇത്തിരി സ്റ്റോക്ക്‌ വന്നേക്കാം. ഒന്ന് കരയാന്‍ പോലും കഴിയാത്ത എന്റെ വിധിയോര്‍ത്ത്‌ ഞാന്‍ നടന്നു നീങ്ങി, പുറത്തേക്കുള്ള വഴിയിലൂടെ. ഫയര്‍ മാഗസിന്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ സെര്‍വര്‍ ഡൗണായാലുള്ളവന്റെ അവസ്ഥ.

ഒരു മള്‍ബറോ പുകച്ച്‌വിട്ട്‌, ടാക്സിക്ക്‌ കാത്തിരിന്ന സമയത്താണ്‌ ഫ്യൂസായ തലയില്‍ വീണ്ടും നെറ്റ്‌വര്‍ക്ക്‌ കണക്‌ഷന്‍ ലഭിച്ചത്‌.

ദല്ലയുടെ ഓഫീസിന്റെ 10-12 സ്റ്റെപ്പുകള്‍ ചാടികടന്നത്‌ ഞാന്‍ അറിഞ്ഞില്ല. അകത്ത്‌ കടന്നതും മോട്ടോറൈസെഡ്‌ ഡിഷ്‌ തിരിയുന്ന പോലെ ഞാന്‍ ഒന്ന് കറങ്ങി. അധികം തിരക്കില്ലാത്ത ഒരു കൗണ്ടറിന്റെ ക്യൂവില്‍ സ്ഥാനം പിടിച്ചു. ഫയലിലെ ഫോട്ടോ എന്റെത്‌ തന്നെയാണെന്ന് മാത്രം സൂക്ഷിച്ച്‌ നോക്കിയ പോലിസുകാരന്‍ ഫയലില്‍ രണ്ട്‌ മൂന്നിടത്ത്‌ അഞ്ഞ്‌ കുത്തി. എന്നോട്‌ ടെസ്റ്റിന്‌ പോവാന്‍ പറഞ്ഞു. എനിക്ക്‌ ഹാര്‍ട്ട്‌ അറ്റാക്ക്‌ വരില്ലാന്ന് അന്ന് ഞാനുറപ്പിച്ചു. എന്റെ അപേക്ഷ നീട്ടിയ സമയത്ത്‌, പോലിസുകാരന്‌ ഒരു ലൈവ്‌ ലൗ ലൈന്‍ കണക്‌ഷന്‍ കിട്ടിയത്‌കൊണ്ട്‌ മാത്രം ഞാന്‍ രക്ഷപ്പെട്ടു. അന്നാദ്യമായി മൊബൈല്‍ കണ്ടുപിടിച്ചവന്‌ ഞാന്‍ നന്ദി പറഞ്ഞു. ഒപ്പം അക്ജ്ഞാത സുന്ദരിക്കും.

തലയുയര്‍ത്തി പിടിച്ച്‌, നേരെ ഗ്രൗണ്ടിലേക്ക്‌, ടെസ്റ്റ്‌ നമ്പര്‍-1

ഊഴമനുസരിച്ച്‌ ഞാനും ഒരു കാറില്‍ കയറിയിരുന്നു. എന്റെ റബ്ബെ, പുതുപുത്തന്‍ കാറ്‌. ഞാന്‍ ഡ്രൈവിംഗ്‌ പഠിച്ചത്‌ മ്മടെ സുഹൃത്ത്‌ എംസിയുടെ 1987 മോഡല്‍ കാറില്‍, വണ്ടിയുടെ പേര്‌ പറയണമെങ്കില്‍ ഇനി ഞാന്‍ അതിന്റെ എഞ്ചിന്‍ അഴിച്ച്‌ നോക്കണം, അല്ലതെ ഒരിടത്തും അതിന്റെ പേരില്ല. ഇത്‌ സിഗ്നലില്ലാത്ത റോഡിലൂടെ, സിഗ്നല്‍ കണ്ടാല്‍ പിന്നെ മുപ്പര്‌ സ്റ്റാര്‍ട്ടാവില്ല, മുക്കിയും മൂളിയും ഒരു വിധം അടുത്തുള്ള മരുഭൂമിയിലെത്തിക്കും. പരന്ന് കിടക്കുന്ന മരുഭൂമിയില്‍ ഞാന്‍ എന്റെ ഇഷ്ടത്തിന്‌ ഇടതും വലതും മാറിമാറി തിരിച്ചും മറിച്ചും വണ്ടി ഓട്ടിപഠിച്ചു. ബ്രേക്കിടെണ്ട അവശ്യം വന്നില്ലെന്ന് മാത്രമല്ല, അത്യവശ്യത്തിന്‌ അതുപയോഗിക്കാന്‍ അങ്ങനെ ഒരു സാധനം ഈ വണ്ടിയിലില്ലെന്നും ഞനറിഞ്ഞത്‌, വണ്ടിക്ക്‌ സ്പീഡ്‌ പോരാന്ന് തോന്നിയ ഒരു സുന്ദരനിമിഷത്തിലാണ്‌. ശക്തി മുഴുവന്‍ സമാഹരിച്ച്‌ അക്സിലേറ്ററില്‍ കയറിനിന്ന് ഓടിച്ച്‌കൊണ്ടിരുന്ന സമയത്താണ്‌, 2 കിലോമിറ്ററപ്പുറത്ത്‌ ഒരു ഒട്ടകത്തിന്റെ തലകണ്ടോ എന്ന സംശയം എനിക്ക്‌ തോന്നിയതും, 2 കിലോമിറ്ററിനുള്ളില്‍ ബ്രേക്ക്‌ കിട്ടാന്‍ സാധ്യതയില്ലെന്ന ചിന്തവരുന്നതിന്‌ മുന്‍പെ ഒടിച്ചു ഇടത്തോട്ട്‌. 360 ഡിഗ്രിക്ക്‌ ഒരിത്തിരി ഡിഗ്രി കുറഞ്ഞത്‌കൊണ്ടാവും, മുക്കാല്‍ ഭാഗവും മണ്ണല്‍കൂനയില്‍ അഴ്‌ന്നിറങ്ങിയവനെ പുറത്തെടുക്കാന്‍ അന്നത്തെ ദിവസം മുഴുവന്‍ ചിലവഴിച്ചത്‌. ഒരാളെ തട്ടിയിട്ടാല്‍ ബന്ധുക്കളുടെ കൈയോ കാലോ പിടിച്ച്‌ എങ്ങിനെയെങ്കിലും രക്ഷപ്പെടാം, ഒട്ടകത്തെ തട്ടിയാല്‍, ഒന്നര ലക്ഷം റിയാലാണ്‌ മോനെ. എങ്ങാനും ഒട്ടകം മിസ്‌വേള്‍ഡാണെങ്കില്‍ പല ലക്ഷങ്ങള്‌കൊണ്ടും ലക്ഷ്യം കാണില്ല.

ജീവിതത്തില്‍ ആദ്യമായി, ഇത്രയും പുതിയോരു കറില്‍കയറിയ സന്തോഷത്തില്‍, ഞാന്‍ സീറ്റ്‌ബെല്‍റ്റിട്ടു, കണ്ണടി ശരിയാക്കി, ഡോറടച്ചു. വണ്ടി പതിയെ മുന്നോട്ട്‌ നിങ്ങി. എന്റെ സുരേഷ്‌ ഗോപി സ്റ്റൈലിലുള്ള അക്‌ഷന്‍ കണ്ടിട്ടാവണം, അടുത്തിരുന്ന പോലിസുകാരന്‍ എന്റെ ഫയലില്‍ വരച്ചു. തലവരയോളം വിലയുള്ള ഒരു വര. പഴയ ഓര്‍മ്മയില്‍ ഗീയറ്‌ പിടിച്ച്‌ വലിക്കുന്ന എന്റെ ദയനീയമായ അവസ്ഥകണ്ടാവണം, പോലിസുകാരന്‍ എന്നോട്‌ നിര്‍ത്താന്‍ പറഞ്ഞു. എന്റെ ഫയലും കൈയില്‍ തന്നു. പടച്ചോനെ ചതിക്കല്ലെ, എന്ന് മാത്രം പ്രാര്‍ത്ഥിച്ചു. എന്റെ കൈയിലിരിക്കുന്ന ഫയലിന്റെ ഭാവിയറിയാന്‍, അത്‌ പ്രവചിക്കുവാന്‍ കെല്‍പ്പുള്ള അറബിയെയും അന്വേഷിച്ച്‌ ഞാന്‍ നടന്നു. അലിഫെന്ന ഒരക്ഷരം മാത്രം. വഴിതെറ്റി നടക്കുന്ന എന്നെ മറ്റോരു പോലിസുകാരന്‍ വിളിച്ചു. എന്താണ്‌ ഇവിടെകിടന്ന് കറങ്ങുന്നതെന്ന് ചോദിച്ചു. മദ്രാസ്‌ പസ്പോര്‍ട്ടുമായി കോഴിക്കോട്ട്‌ വന്നിറങ്ങുന്ന ഒരാളെ കൗണ്ടറിലെ എമിഗ്രേഷന്‍ ഓഫീസര്‍ സൂക്ഷിച്ച്‌ നോക്കുന്ന സമയത്ത്‌, ആ യത്രക്കാരന്റെ ഭാവങ്ങളോടെ, ഞാന്‍ എന്റെ ഫയല്‍ അയളെ കാണിച്ചു. "കലാസ്‌, നാളെ ടെസ്റ്റ്‌ നമ്പര്‍ 2. ഞാന്‍ വിജയിച്ചിരിക്കുന്നു എന്ന വാര്‍ത്ത, നിങ്ങളെപോലെ എനിക്കും അദ്യം വിശ്വാസം വന്നില്ല, പിന്നെ 3-4 അറബികള്‍ക്ക്‌ മുന്നില്‍ എന്റെ ഫയല്‍ കാണിക്കുകയും എല്ലാവരും ഇത്‌ തന്നെ പറയുകയും ചെയ്തപ്പോള്‍ മാത്രമാണ്‌ ഞാനും വിശ്വസിച്ചത്‌.

നാളെ ടെസ്റ്റ്‌ നമ്പര്‍ - 2

14 comments:

  1. ബീരാന്‍ കുട്ടി said...

    കറങ്ങിതിരിഞ്ഞ്‌ അവസാനം മുദീറിന്റെ അടുത്തെത്തി, അയാളും പറഞ്ഞത്‌ ഇക്കാമ പുതുക്കി വരുവാന്‍, ചുരുങ്ങിയത്‌ 3 മാസമെങ്കിലും കാലവധി വേണമെന്നാണ്‌ നിയമമെന്ന് മുദീര്‍ പറഞ്ഞപ്പോള്‍, നിയമം എപ്പോ വന്നു എന്ന് ചോദിച്ചില്ല. രാവിലെ പല്ല്‌തേക്കുന്ന സമയമായിരിക്കും ഇവിടെ പലനിയമങ്ങളും വരുന്നതും പോവുന്നതും. മുദീറിന്‌ മുന്നില്‍ കരയാനോന്നും ഞാന്‍ നിന്നില്ല, അത്‌ നമ്മുക്ക്‌ മോശമായത്‌കൊണ്ടല്ല, പോലിസുകാരന്റെ മുന്നില്‍ കരഞ്ഞ്‌, കണ്ണുനിരിന്റെ സ്റ്റോക്ക്‌ തിര്‍ന്നിരുന്നു. ഇനി ഒരു ചായയും ഒരു സാന്‍വിച്ചും അടിച്ചാല്‍ ചിലപ്പോ ഇത്തിരി സ്റ്റോക്ക്‌ വന്നേക്കാം. ഒന്ന് കരയാന്‍ പോലും കഴിയാത്ത എന്റെ വിധിയോര്‍ത്ത്‌ ഞാന്‍ നടന്നു നീങ്ങി, പുറത്തേക്കുള്ള വഴിയിലൂടെ. ഫയര്‍ മാഗസിന്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ സെര്‍വര്‍ ഡൗണായാലുള്ളവന്റെ അവസ്ഥ.

  2. തോന്ന്യാസി said...

    ഫയര്‍ മാഗസിന്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്ന സമയത്ത്‌ സെര്‍വര്‍ ഡൗണായാലുള്ളവന്റെ അവസ്ഥ.

    ഇന്റെ ബീരാനിക്കോ ഞമ്മക്കിസ്റ്റായി ഇങ്ങള ഈ പോസ്റ്റ്

  3. കുഞ്ഞന്‍ said...

    ഹഹ..

    രസകരമായ വിവരണം.

    “എനിക്കിത്രയും അറബി പറയനാറിയാമെന്ന് അന്ന് ഞാന്‍ അഭിമാനംകൊണ്ടു. അത്രക്ക്‌ നല്ല പേര്‍ഫോമന്‍സ്‌, ഫയല്‍ ചുരുട്ടിമടക്കി എന്റെ മുന്നിലേക്കിട്ട്‌ അയാള്‍ പറഞ്ഞത്‌ 'എത്‌ല ബറ"

    മുകളില്‍ എഴുതിയിരിക്കുന്ന വരികള്‍ വായിച്ചിട്ട് നിങ്ങള്‍ അറബി പറയുന്നതായി എഴുതിയിട്ടില്ലല്ലൊ..?

    അറബി വാക്ക് എഴുതുമ്പോള്‍ അതിന്റെ മലയാള പരിഭാഷകൂടി എഴുതിയാല്‍ നന്നായിരുന്നു

  4. സുല്‍ |Sul said...

    ബീരാങ്കുട്ടീ
    നന്നായി എഴുതിയിരിക്കുന്നു.
    പക്ഷെ വേഗത കുറച്ചു കൂടിയോ.
    ഇടക്കിടക്ക് ഗാപ് വന്നതു പോലെ.
    ഇനി നീ ഭക്ഷണമൊന്നും കഴിക്കാത്തതിനാലാണൊ അങ്ങനെ?
    -സുല്‍

  5. ബീരാന്‍ കുട്ടി said...

    തോന്ന്യസികുട്ട്യേ, ഉവ്വ്‌, ഉവ്വ്‌,

    കുഞ്ഞന്‍, ഇവിടെ ഉപയോഗിക്കുന്ന അറബി പദങ്ങളുടെ അര്‍ഥം ഞാന്‍ തന്നെ എഴുതണോ?.

    സുല്‍, ഇനിയും എന്റെ വണ്ടിയുടെ സ്പീഡ്‌ കുറച്ചാല്‍ ഏറനാടനും, തറവാടിയും, എന്നെ ഓടിച്ചിട്ടടിക്കും, ക്ഷമ നശിച്ച്‌, അവര്‍ കാത്തിരിക്കുകയാണ്‌. ലീവിന്‌ അപ്ലേ ചെയ്ത്‌ അപ്രൂവല്‍ കാത്തിരിക്കുന്ന എന്നെ പോലെ. (ഒന്നാം ഭാഗം വഴിച്ചുവോ..)

  6. പൊറാടത്ത് said...

    സംഭവത്തിലെ സസ്പെന്‍സ് കൊള്ളാം ബീരാനെ.. നല്ല രസികന്‍ ഉപമകളും.. ഇനിയും എത്ര ഭാഗം ഉണ്ടാവും.?

    പിന്നെ, കുഞ്ഞന്‍ പറഞ്ഞ അഭിപ്രായം എനിയ്ക്കും ഉണ്ട്.. ശരിയ്ക്കും, അറബി അറിയാത്തോണ്ടാ..

  7. ശ്രീ said...

    കൊള്ളാം. പക്ഷേ, കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ അറബി വാക്ക് എഴുതുമ്പോള്‍ അതിന്റെ മലയാള പരിഭാഷകൂടി എഴുതിയാലേ എനിയ്ക്കും മനസ്സിലാകൂ.
    :)

  8. ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

    കൊള്ളാലൊ മാഷേ, ആദ്യയിട്ട ഈ വഴിക്ക്‌, നര്‍മ്മത്തിന്റെ തേന്‍ പുരട്ടിയ വാക്കുകള്‍ കൊണ്ടൊരു സുന്ദരമായ അവതരണം... തുടരൂ

  9. ബീരാന്‍ കുട്ടി said...

    എല്ല്ലാവര്‍ക്കും നന്ദി,


    എല്ലവരുടെയും സമര്‍ദ്ധത്തിന്‌ വഴങ്ങി മാത്രം ഞാനുപയോഗിച്ച ചില വാക്കുകളും അതിന്റെ അര്‍ത്ഥവും.

    റുഖ്‌സ - ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌.
    ദല്ല - RTO ഓഫീസ്‌ പോലെ, ലൈസന്‍സ്‌ എടുക്കുന്ന സ്ഥലം, അത്രെ എനിക്കറിയൂ.
    ഇക്കാമ - സൗദിയിലെ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌, പ്രവാസികള്‍ക്ക്‌.
    മുദീര്‍ - Officer
    അവസാനമായി, എത്‌ല ബറ - Get out

    ഇതറിയത്തവരല്ല നിങ്ങളെന്ന് എനിക്കറിയാം, ഇത്‌ എന്റെ വായ്യെന്ന് തന്നെ കേള്‍ക്കാനുള്ള അഗ്രഹമാണ്‌ പലര്‍ക്കും. നന്ദിണ്ട്‌ട്ടാ.

  10. ഏറനാടന്‍ said...

    ബീരാന്‍ കുട്ടി പക്വതയുള്ളൊരു ഹാസ്യ എഴുത്തുകാരനായിമാറുന്നു എന്നറിയുന്നു.. (പൊങ്ങല്ലെട്ടാ..). പിന്നേയും ഉദ്വേഗമുള്‍മുനയില്‍ ആസനം കുത്തിനിറുത്തിയാണല്ലോ പോസ്റ്റ് കൊണ്ടെത്തിച്ചത്!
    നിങ്ങള്‍ എന്തഹേ ബെര്‌ളിത്തരത്തിന്‌ പഠിക്കുന്നോ??

    ഇത് വായിച്ചപ്പോള്‍ ഒരു സംഗതി പിടികിട്ടി. ഫയറ് മാസിക ഡൗണ്‍‌ലോഡാമല്ലേ? ആ ലിങ്ക് കൂടി ഒന്നു ഇടാമായിരുന്നു. :)

  11. കുറ്റ്യാടിക്കാരന്‍|Suhair said...

    ബീരാന്‍ കുട്ടിക്കാ,

    വളരെ രസകരമായി എഴുതിയിട്ടുണ്ട് കേട്ടോ...
    അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

  12. ബയാന്‍ said...

    വായിക്കുമ്പോള്‍ ഇടക്കിടെ ചിരിവരുന്നു - വല്ലാതെ ചിരി വരില്ല , ഇതിലും വല്യ ഇതിഹാസം കഴിഞ്ഞിട്ടാ എനിക്ക് ലൈസന്‍ കിട്ടിയത്. അതൊന്നും ഓര്‍ക്കുന്ന തന്നെ ഇഷ്ടല്ല.

  13. Vanaja said...

    ഭാഗ്യവാന്‍. ടെസ്റ്റ് നം.2 വരെയോക്കെയെത്തിയല്ലെ. കുറഞ്ഞത് ഒരു കാല്‍ സെഞ്ച്വറിയെങ്കിലും അടിക്കാന്‍ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

    ഈ സ്ലോപ് എന്നു പറയുന്ന സംഭവം എങ്ങനാ എടുക്കണ്ടെ എന്നൊന്ന് പറഞ്ഞു തരുവോ വേഗം. എന്നിട്ടു വേണം എനിക്ക് ടെസ്റ്റിനു പോണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍.

  14. ബീരാന്‍ കുട്ടി said...

    എല്ല്ലാവര്‍ക്കും നന്ദി,

    ഏറൂ, റോട്ടിന്ന് എന്നെ ഉന്തി തള്ളിയിട്ടാല്‍ എന്റെ കൈയോ കലോ ഒടിയത്തെയുള്ളൂ, പക്ഷെ, ഇത്രം ഉയരത്തില്‍ എന്നെ കയറ്റിയിട്ടാല്‍, മ്മടെ കാര്യം കട്ടപോക. കഥ എഴുതിപഠിച്ചത്‌, ഏറുവിന്റെ നല്ല നാല്‌ ഡയലോഗ്‌ കേട്ടിട്ടല്ലെ, എങ്ങനെ നന്നാവാണ്ടിരിക്കും, ഗുരുത്വമുണ്ടെന്ന് ഇപ്പോ മനസിലായില്ലെ.

    ഫയറിന്റെ ലിങ്കെങ്ങാനും ഞാന്‍ തന്നാല്‍ പിന്നെ, അടുത്ത കഥ എന്റെ പേരിലാവും, എന്തിനാ വെറുതെ മ്മടെ ഭൂമിശാസ്ത്രം ആളുകളെകൊണ്ട്‌ വായിപ്പിക്കുന്നത്‌.

    കുറ്റ്യാടിക്കാരന്‍, കാത്തിരിക്കുക, അക്ഷമനായി.

    ബയാന്‍, ഓര്‍ത്ത്ചിരിക്കാന്‍ ഒരുപാടോര്‍മ്മകള്‍ ബാക്കിയാവുന്നതാണ്‌ ജീവിതം. ടെന്‍ഷനടിക്കരുത്‌. എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതുക. എന്തായാലും കിട്ടിയല്ലോ, അല്ലെ.

    വനജേച്ചി, നിങ്ങളുടെ ഡ്രൈവിങ്ങ്‌ പഠനം വായിച്ചുട്ടോ, മ്മടെ അനുഭവം ദാ, അടുത്ത പോസ്റ്റില്‍. ഈ വഴി വന്നതിന്‌ നന്ദി.