Monday 1 November 2010

103 - ബ്ലോഗ്‌ ഇലൿഷൻ 2010

ബ്ലോഗ്‌ ഇലൿഷൻ 2010
ബൂലോകം മുഴുവൻ വീറും വശിയും നിറഞ്ഞ്‌നിന്ന ബ്ലോഗ്‌ ഇലൿഷൻ 2010 ന്റെ വിശേഷങ്ങളിലേക്ക്‌ നേരിട്ട്‌ എടുത്ത്‌ചാടി തയ്യാറാക്കിയ റിപ്പോർട്ട്‌.

ചിലിയിലെ ഖാനിയപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുവാൻ താമസിച്ചതാണ്‌ നമ്മുടെ പാർട്ടിയുടെ പരാജയത്തിന്റെ പ്രധാന കാരണം, മാത്രമല്ല, ഗെയിംസ്‌ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം കാക്ക വന്നിരുന്ന്‌ തകർന്നത്‌ കാരണം ജോലി നഷ്ടപ്പെട്ട അധ്വാനിക്കുന്ന വലിയോരു വിഭഗം നമ്മുടെ പർട്ടിക്കെതിരായി. പിന്നെ പതിവ്‌ പോലെ, റഷ്യയിലെ മൂടൽമഞ്ഞ്‌, ചൈനയിലെ ഫാക്ടറിയുടെ മെഷീൻ കേട്‌വന്നത്‌ തുടങ്ങി സ്ഥിരം കാരണങ്ങൾ വെറെയും".

പരാജയത്തിന്റെ കാരണം വിലയിരുത്തുവാൻ കൂടിയ, നോൺ ഒഫന്റബിൾ നേതാകളുടെ യോഗത്തിൽ പാർട്ടി സെക്യൂരിറ്റിയുടെ പ്രസംഗം വള്ളിപുള്ളി വിടാതെ ശ്രാദ്ധിച്ചിരിക്കുകയാണ്‌ ബീരാൻ.

"അത്‌കൊണ്ട്‌, ശതമാന കണക്കിൽ, നമ്മുക്ക്‌ വൻ മുന്നേറ്റം നടത്തുവാൻ കഴിഞ്ഞു"

"അല്ല നേതാവെ, പത്തറുനൂഋ് പഞ്ചായത്തിന്റെ ഭരണം കൈയീന്ന് പോയിട്ടും ശതമാനം എങ്ങിനെ നമ്മുടെ മാനം രക്ഷിച്ചു" ഞാൻ സംശയരോഗിയായി.

"അതായത്‌, കഴിഞ്ഞ പ്രവശ്യം നമ്മൾ ജയിച്ചത്‌ 98 വർഡിലാണ്‌. ഈ പ്രാവശ്യം 9 വാർഡിൽ വിജയത്തിന്റെ വെന്നികൊടി പാറിക്കുവാൻ നമ്മുക്ക്‌ കഴിഞ്ഞു"

"മാത്രമല്ല, ഹിന്ദുകളും കൃസ്ത്യാനികളും, മുസ്ലിങ്ങളും നമ്മുടെ പാർട്ടിക്ക്‌ വോട്ട്‌ ചെയ്തില്ല. അവർ നമ്മെ കാല്‌ വാരി"

"അപ്പോ ജയിച്ച സ്ഥലത്തോക്കെ, ഹിന്ദുവും മുസ്ലിമും കൃസ്ത്യനിയും ഇല്ലായിരുന്നോ" ചോദ്യം ന്യായമാണെന്ന് തോന്നിയത്‌കൊണ്ടാവും നേതാവ്‌ പറഞ്ഞു

"ഇതാ ഞാൻ പറഞ്ഞത്‌, സ്റ്റഡി ക്ലാസിന്‌ വരണമ്ന്ന്. ഇടയലേഖനം ഇറക്കിയത്‌കൊണ്ടാണ്‌ ഞമ്മൾക്ക്‌ കെട്ടിവെച്ച കാശ്‌പോലും കിട്ടാതെ പോയത്‌"

"അപ്പോൾ 13% വരുന്ന കൃസ്ത്യാനികളാണോ, ലക്ഷം ലക്ഷം പിന്നാലെ എന്ന് നാം കൈചുരുട്ടി ആകാശത്തിട്ടിടിച്ച്‌ പറയാറ്‌" ചോദ്യം ഡിലീറ്റ്‌ ചെയ്യുവാൻ നേതാവ്‌ ശ്രമിച്ചു. എന്നാൽ

"ഞമ്മളെ ഉസ്താദിനെ പിടിക്കാൻ ബ്ലോഗ്‌ പോലീസ്‌ സഹായിച്ചില്ലെ. അത്‌കൊണ്ട്‌ ഞങ്ങളെ പാർട്ടിക്കാര്‌ മുഴുവനും പച്ചയിൽകുത്തി"

"ഇലക്ഷൻ കഴിഞ്ഞിട്ടും, പാർട്ടിക്കാരോ, നേതാകളോ ഈ വിവരം അറിഞ്ഞില്ലല്ലോ റബ്ബെ. ഇങ്ങള്‌ ഇന്നലെം കൂടി പറഞ്ഞത്‌, മരിച്ചാലും ഉസ്താദ്‌ ഇടതെന്റെ കൂടെയാണെന്നല്ലെ പൂ തറ സിറാജ്ജെ"

"മാറ്റുവിൻ അഭിപ്രായങ്ങളെ, എന്ന് അഭിപ്രായമുള്ള ഒരു പാർട്ടിയുടെകൂടെയാണ്‌ നാമ്മിപ്പോൾ"

ബെസ്റ്റ്‌.

-------------

ബ്ലോച്ചി കേർപ്പറേഷൻ ഭരണം പിടിച്ചടക്കിയവർ തമ്മി തല്ലുന്നു. മസാലദോശയായി, സോറി, മദാലസയായി, അധികരം ബികിനിയിട്ട്‌ നിൽക്കുമ്പോൾ, ആരായാലും തല്ലും. പ്രതേകിച്ച്‌ കോൺഗ്രസുകാർ. അത്‌ അവരുടെ ചാരിത്രത്തിലുള്ളതാണെന്ന് ചരിത്രം സാക്ഷി.

അധികാരം പങ്ക്‌വെച്ച്‌, ചിലവഴിച്ചത്‌ വെട്ടിപിടിച്ച്‌, നടുനിവർത്തിനിന്ന് നോക്കുക. സമയം ബാക്കിയുണ്ടെങ്കിൽ, കാണാൻ കണ്ണുണ്ടെങ്കിൽ, വരാന്തയിലിരിക്കുന്ന വോട്ടറെ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ, ഇലക്‌ക്ഷൻ ഇനിയും വരും, വോട്ടുകൾ ഇനിയും മറിയും. ശതമാനം മാത്രം ബാക്കിയാവും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഒന്നും എഴുതരുതെന്ന് കരുതിയതാണ്‌. പക്ഷെ, ഒരുളുപ്പുമില്ലാതെ ക്യാമറക്ക്‌ മുന്നിൽ കുരച്ച്‌കൊണ്ടിരിക്കുന്ന നേതാകളെകാണുബോൾ, ഞാനും ഒരു വോട്ടറാണെ. ഞാനും മലയാളിയാണെ. സത്യത്തിൽ സഖകളോട്‌ സഹതാപം തോന്നുന്നു, ഇങ്ങനെ ഒരു നേതാവിനാൽ നയിക്കപ്പെടനാണല്ലോ നിങ്ങളുടെ വിധി എന്നോർത്ത്‌.

ഇടതനും വലതനുമല്ല ഈ വിജയം. അരാഷ്ടിയവാദികളെന്ന്‌പറഞ്ഞ്‌ നിങ്ങൾ മുഖത്ത്‌ കാർക്കിച്ച്‌ തുപ്പുന്നു സാധരണകാരന്റെ വിജയമാണിത്‌.

ബഹുഭൂരിപക്ഷം വരുന്ന സാധരണ ജനമാണ്‌ ആര്‌ ജയിക്കണം, ആര്‌ തോൽക്കണമെന്ന് തീരുമാനിക്കുന്നത്‌.

തമ്മിൽ ഭേദം തൊമ്മൻ, അത്രേള്ളൂ.
38490

Saturday 30 October 2010

102 - ഗൾഫ്‌ ഭാര്യമാർ സൂക്ഷിക്കുക.

ഗൾഫ്‌ ഭാര്യമാർ സൂക്ഷിക്കുക.

രണ്ട്‌ വർഷത്തിലൊരിക്കൽ കിട്ടുന്ന ഏതാനും ദിനരാത്രങ്ങൾക്ക്‌ വേണ്ടി കണ്ണിലെണ്ണയൊഴിച്ച്‌, മണിയറയുടെ മണിവിളക്കുകൾ കത്തിക്കുവാൻ വെമ്പിനിൽക്കുന്ന പ്രവാസികളുടെ ഭാര്യമാരെ, നിങ്ങൾ സൂക്ഷിക്കുക.

സങ്കേതികവിദ്യയുടെ അതിപ്രസരം മൂലം, ടെക്‌നോളജിയുടെ സൗകര്യം ആവോളം നൊട്ടിനുണയുമ്പോൾ, സ്വകാര്യ ജീവിതത്തിൽ മയാത്തെ കറുത്ത ചായങ്ങൾകൊണ്ടവ ചിത്രം കോറിയിട്ട്‌ കടന്ന്‌പോവുന്നു.

മൊബൈൽ ഫോണിന്റെ ഉപയോഗംകൊണ്ട്‌, എഴാംകടന്നകരെയിരുന്ന്, പാതിരാത്രിയിൽ വികാരം മൂർച്ചകൾ സമ്മാനിച്ച്‌, നിങ്ങളെ ലാസ്യനിന്ദ്രയിലേക്ക്‌ തള്ളുവാൻ ഇന്ന് അധികപേരും ശ്രമിക്കുന്നു. ഒരു പരിതി വരെ, വിരഹിണിയുടെ വിരഹതീച്ചുളയിൽ വെന്തെരിയുവാൻ മൊബൈലിന്‌ സാധിച്ചു. ഒപ്പം സ്നേഹവും വിശ്വാസവും, ഊട്ടിയുറപ്പിക്കുവാനും.

എന്നാൽ, ക്യാമറ ഫോണുകൾ വ്യപകമായതോടെ, നഷ്ടപ്പെട്ടത്‌, വിരഹിണികളുടെ സ്വകര്യതയാണ്‌.

മിക്ക പ്രവാസികളുടെയും, നെറികെട്ട ഹോബിയാണ്‌, ഭാര്യയുമായുള്ള സ്വകാര്യനിമിഷങ്ങൾ അവരുടെ സമ്മതമില്ലാതെയും, സമ്മതത്തോടെയും പകർത്തുക എന്നത്‌. ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതി നിങ്ങൾ സൂക്ഷിക്കുന്ന അത്തരം മെമ്മറികൾ, അബദ്ധത്തിൽ മറ്റോരാളുടെ കൈയിൽ കിട്ടിയാൽ, നഷ്ടപ്പെടുന്നത്‌, ഭാര്യയുടെ തുറന്ന്‌വെച്ച മാദനചെപ്പ്‌ മാത്രമല്ല, ആണത്തം നഷ്ടപ്പെട്ട നിങ്ങളുടെ ഗദ കൂടിയാണ്‌.

ഇത്തരം സംസ്കാര ശൂന്യമായ പ്രവർത്തികൾക്കെതിരെ എന്ത്‌കൊണ്ട്‌ സ്ത്രികൾ പ്രതികരിക്കുന്നില്ല?. ആശ്ചര്യം തോന്നുന്നു.

കൈയികിട്ടിയ ഭർത്താവിനെ പരമാവധി സുഖിപ്പിക്കുക എന്ന തന്ത്രത്തിൽ, ഇഷ്ടന്റെ ആഗ്രഹത്തിനെതിര്‌ പറയാതെ, ഭവിഷ്യത്ത്‌ ചിന്തിക്കാതെ, എല്ലാം മലർത്തി കിടക്കുമ്പോൾ, സഹോദരി നീ ഒർക്കുന്നോ, എന്നെങ്കിലുമൊരിക്കൽ, മറ്റോരാൾ, ഇത്‌ കാണുമെന്ന്?.

ഇത്തരം വൃതികേട്ട പ്രവർത്തി ചെയ്യുന്നവരിൽ അധികവും പ്രവാസികളാണെന്നത്‌, ഏറെ വേദനയുളവാക്കുന്നു.

സ്നേഹത്തോടെ, നിരസികാവുന്ന ഭർത്താവിന്റെ ആവശ്യങ്ങളിലൊന്നാണിതെന്ന്, ഭാര്യമാർ തിരിച്ചറിയണം. "എനിക്ക്‌ കാണാനാണെടീ" എന്ന മറുപടിക്ക്‌, "കൈയീന്ന് പോവും, മെമ്മറിയും, ഞാനും " എന്ന താക്കിത്‌ മതിയാവും.

------

പ്രവാസികളെ സൂക്ഷിക്കുക.

ഏത്‌ തരം ഡാറ്റ സ്റ്റോറേജുകളിൽനിന്നും, മെമ്മറി കാർഡായാലും,യു.എസ്‌ ബി ആയാലും, ഹാർഡ്‌ ഡിസ്കായാലും, നിങ്ങൾ ഡിലിറ്റ്‌ ചെയ്ത്‌, ഭാര്യ സുരക്ഷിതയാണെന്ന് ഉറപ്പ്‌വരുത്തുന്നവയിൽനിന്ന് പോലും, ഡാറ്റ തിരിച്ചെടുക്കാം.

കഴിവതും, ഭാര്യമാരുടെ നഗ്നമേനികൾ എവിടെയും പതിയാതെ സൂക്ഷിക്കുക. വിഡിയോ ഷൂട്ട്‌ ചെയ്യുന്ന പ്രവർത്തികൾ ചെയ്യാതിരിക്കുക.

ഡാറ്റ സുരക്ഷിതമാക്കാം എന്ന മോഹം വ്യമോഹം മാത്രമാണ്‌.

കുടുംബത്തിന്റെ ഭാരം നെഞ്ചിലേറ്റി ജീവിക്കുന്നവരെ, നിങ്ങൾ അവർക്കൊരു ഭാരമാവതിരിക്കട്ടെ.

ഓടോ.

ഇങ്ങനെ ഒരു കുറിപ്പിനാധാരം കൈയിൽകിട്ടിയ മെമ്മറികളിൽനിന്നും യാതൃശ്ചികമായി കണ്ട രംഗങ്ങളാണ്‌. കൂടുതൽ അന്വേഷിച്ചപ്പോൾ അവയിൽ പലതും വലയിൽ തന്നെ കറങ്ങുന്നു.

പ്രബുദ്ധരായ പ്രവാസികളോട്‌ ഒന്നെ പറയാനുള്ളൂ.

നിങ്ങൾ യൂട്യൂബിൾ ഇല്ലെന്ന് ഉറപ്പ്‌വരുത്തിക്കോളൂ, നിങ്ങൾ ഇത്തരം പ്രവർത്തി ചെയ്തിട്ടുണ്ടെങ്കിൽ.

38063

Thursday 28 October 2010

101 - വീണ്ടുമവൾ

ഒരു തണുത്ത വെളുപ്പാൻ കാലത്ത്‌, മഞ്ഞുകണങ്ങളെപുൽകി കിടന്നുറങ്ങുന്ന പുൽകൊടികളെ തെട്ടുണർത്തി, ഇനിയും ജീവികണമെന്ന അത്യഗ്രഹത്തിനാൽ, ഡോക്ടർ വിധിച്ച പ്രഭാത സവാരിയിലാണ്‌ ഞാൻ. മരണം മുന്നിൽവന്ന് "ഞാൻ ഇവിടെയുണ്ട്‌" എന്ന് പറഞ്ഞപ്പോഴാണ്‌ സത്യത്തിൽ ഞാൻ ജീവിക്കാൻ തുടങ്ങിയത്‌.

വിദ്യക്ക്‌ വേണ്ടിയുള്ള അഭ്യാസം നിർത്തി, പണത്തിന്‌ വേണ്ടിയുള്ള അഭ്യാസം തുടങ്ങിയത്‌, വിശക്കുന്ന നാല്‌ വയറുകൾ നിറക്കുവാനായിരുന്നു. വയറുകൾ നിറയാൻ തുടങ്ങിയപ്പോൾ, പദവിക്ക്‌ വേണ്ടിയുള്ള അഭ്യാസം. കൂട്ടുകാരും നാട്ടുകാരും അകന്ന്‌പോവുന്നത്‌ അറിഞ്ഞില്ലെന്ന് നടിച്ചു.

സ്നേഹവും വിശ്വാസവും ആവോളം തന്നിട്ടും, തണലായി കൂടെ നടന്നിട്ടും, കനകത്തിന്റെ തൂക്കം ഒപ്പിക്കുവാനാവില്ലെന്ന കാരണത്താൽ, കാമുകിയെ വലിച്ചെറിഞ്ഞു ഞാൻ. ഉപയോഗ ശൂന്യമായ പാനപാത്രത്തിന്‌ വിലയില്ലല്ലോ.

നഗരത്തിൽനിന്നും കൈപിടിച്ചെത്തിയവൾ സംസ്കാര സമ്പന്നയായിരുന്നു. പക്ഷെ, വിളമ്പുവാൻ സ്നേഹവും, ആശ്വാസ കുമ്പിളും അവൾക്കന്യമായിരുന്നു.

അംഗലാവണ്യങ്ങളെ സ്നേഹിച്ചവൾക്കെന്റെ അഗ്നിസ്പുലിംഗങ്ങളെ ഊതികെടുത്താനായില്ല.

വെട്ടിപിടിച്ച സാമ്രാജ്യങ്ങൾ തുണയാവുമെന്ന് മൂഡമായ ഞാൻ വിശ്വസിച്ചു. പക്ഷെ,

കാത്തിരിപ്പുണ്ടായിരുന്നു, വിധി.

പടുത്തുയർത്തിയ ദന്തഗോപുരങ്ങൾക്ക്‌ പകരം തരാനായില്ല എനിക്കൊരു ജന്മം.

എല്ലാം വലിച്ചെറിഞ്ഞെന്റെ ഗ്രാമത്തിലേക്കുള്ള യാത്രയിൽ, വീണ്ടും ഞാങ്ങൾ കണ്ട്‌മുട്ടി. ഒട്ടിയ കവിളിനും, കുഴിഞ്ഞ കണ്ണുകൾക്കും നരച്ച മുടികൾക്കും എന്നെ വിണ്ടുമുണർത്താനായി. ശുഷ്‌കിച്ച കൈവിരലുകൾകൊണ്ടവൾ സുരക്ഷവലയം തീർത്തു. ചിലമ്പിച്ച വാക്കുകൾ "ധൈര്യമായിട്ടിരിക്ക്‌, ഞാനില്ലെ കൂടെ"

അടർന്നുവിഴാൻ കണ്ണുനീരില്ല. പെട്ടികരയാൻ ആവതില്ല.

"ഇത്രേം സ്പീഡിൽ നടക്കല്ലെ, എനിക്ക്‌ വയ്യ. പതുക്കെ നടക്കൂ" എനിക്ക്‌ നിഴലായി വീണ്ടുമവൾ.

സമർപ്പണം:-

ബസ്സ്‌ നിർത്തി ബ്ലോഗിലേക്ക്‌ കയറൂ എന്ന് പറയുന്ന, ഡോ. ജയേട്ടന്‌.

Wednesday 27 October 2010

ജനങ്ങൾ കഴുതകളല്ല.



അഖിലലോക തൊഴിലാളികളുടെ കണ്ണുനീരൊപ്പാൻ പടച്ചുണ്ടാക്കിയ ഒരു പാർട്ടിയുടെ അടിത്തറ മാന്തി കയ്യിൽകൊടുത്ത, പ്രിയ സുഹൃത്ത്‌, മഞ്ഞളാംകുഴി അലിക്ക്‌ അഭിവാദ്യങ്ങൾ.

കൃമിയെന്നും കീടമെന്നും, അരികച്ചവടക്കാരനെന്നും, സ്പ്രേ കച്ചവടക്കാരനെന്നും, കൂടെ കിടന്നും തിന്നും നടന്ന ഇരുകാലി മൃഗങ്ങൾ വിളിച്ച്‌കൂവിയപ്പോഴും മാന്യത കൈവിടാതെ പ്രതികരിച്ച, എന്റെ മറുപടി ബാലറ്റിലൂടെ കാണിക്കാമെന്ന് മൗനമായി പറഞ്ഞ, അലീ, നീയാണ്‌ ആൺകുട്ടി.

ബാലറ്റ്‌ പേപ്പർ വെറും പേപ്പറല്ലെന്നും, വോട്ടർമ്മാർ കഴുതകളല്ലെന്നും, ഒരിക്കൽകൂടി തെളിയിച്ചതിന്‌, പ്രിയ വോട്ടർമ്മാർക്ക്‌ നന്ദി.

ധികാരിയായ ഏകാദിപധിയായ നേതാവിനെയും, കുഴലൂത്ത്‌കാരനായ മന്ത്രിയുടെയും അദർശ്ശം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എവിടെയായിരുന്നു?.

രാജിവെക്കുന്നവരെ, വ്യക്തിഹത്യചെയ്യുന്ന, കൊലപാതക പാർട്ടിയുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടിയ മങ്കടയിലെ സഖാകളെ നന്ദി.

നേതാവെ, ഓർക്കുക, വോട്ട്‌ ചെയ്യുന്നത്‌ ജനങ്ങളാണ്‌.

ജനങ്ങൾ കഴുതകളല്ല.

Tuesday 17 August 2010

മദനിക്ക്‌ വേണ്ടി ഹർത്താലും ബന്ദും.

മദനിക്ക്‌ വേണ്ടി ഹർത്താലും ബന്ദും.

വിശുദ്ധ മാസത്തിന്റെ പവിത്രതയെക്കുറിച്ചും, നിരപരാധിയാണെന്ന് ജനത്തിനെ ബോധ്യപ്പെടുത്താനുള്ള വെപ്രാളത്തിൽ ഉയർത്തിപിടിച്ച പരിശുദ്ധ ഗ്രന്ഥത്തിന്റെ ബലത്തിലും, മദനിയുടെ അറസ്റ്റിൽ പ്രതിഷേധിക്കുവാൻ, പിഡിപി കണ്ടെത്തിയ മാർഗ്ഗമാണ്‌, നാളെ നടക്കുന്ന ഹർത്താൽ.

വിശുദ്ധ മാസത്തിൽ, വിശ്വാസികൾക്ക്‌ മാക്സിമം ബുദ്ധിമുട്ട്‌ സംഭവനചെയ്യുക എന്ന ലക്ഷ്യത്തിനപ്പുറം, ഈ ഹർത്താല്‌കൊണ്ട്‌, മദനിക്ക്‌ എന്തെങ്കിലും ഒരുപകാരം ചെയ്യാനാവുമെന്ന്, പിഡിപി നേതൃത്വം വിശ്വസിക്കുന്നുണ്ടൊ?.

മതനേതാകളും, ഇമാമുമാരും, മദനിക്ക്‌വേണ്ടി കയറിയിറങ്ങിയ ഒട്ടനവധി സ്ഥലങ്ങളുണ്ട്‌. നല്ലത്‌, ഒരു സഹോദരന്‌ വേണ്ടി ചെയ്യുവാൻ കഴിയുന്ന നല്ല കാര്യം. പക്ഷെ, ഈ ഇമ്മാമുമാരും, മത നേതാകളും, ജനങ്ങളെ ബുദ്ധുമിട്ടിലാക്കുന്ന, പ്രതിഷേധ മാർഗ്ഗത്തിൽനിന്നും പിഡിപിയെ വിലക്കുമോ?.

ഖുർആൻ ഉയർത്തിപിടിച്ചത്‌, ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ചായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ, പിഡിപി നേതൃത്വത്തിന്‌ കഴിയണം. അതല്ല, മദനിയെ അറസ്റ്റ്‌ ചെയ്ത ഉടനെ, പഴയപോലെ, പാട്ടപിരിവിനിറങ്ങാമെന്നാണ്‌ പിഡിപി നെതൃത്വം കരുതുന്നതെങ്കിൽ, ഓർക്കുക വല്ലപ്പോഴും, ഇത്‌ കേരളമാണ്‌.

കോയമ്പത്തുർ ജയിലിൽ നിന്ന് പുറത്ത്‌ വരുന്ന മദനിക്ക്‌ സ്വഗതമോതി ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. മതേതരത്വം നിലനിൽക്കുന്ന നാട്ടിൽ, മനുഷ്യനായി മദനിക്ക്‌ സ്വഗതമെന്ന്.

മുന്നിൽ ഒരു മൈക്കും, കേൾക്കാൻ 4 ആളുകളുമുണ്ടെങ്കിൽ, ആവേശത്തോടെ എല്ലാം മറക്കുന്ന നേതാവിനുദാഹരണമാണ്‌ മദനി. മുന്നിലിരിക്കുന്നത്‌ അനുയായികളല്ലെന്ന് പലവട്ടം ബോധ്യപ്പെട്ടിട്ടും, പിന്നെയും അങ്ങിനെ വിശ്വസിക്കുവാൻ ശ്രമിക്കുന്ന, ശ്രമിച്ച വിഢികളുടെ നേതാവ്‌, ഇപ്പോഴത്തെ വിധി ചോദിച്ച്‌ വാങ്ങുകയായിരുന്നോ?.

കിഴടങ്ങും മദനി, അറസ്റ്റ്‌ ചെയ്യും പോലീസ്‌. ഇത്‌ രണ്ടും സംഭവിക്കാതെ, ഒരു സംസ്ഥാനത്തെ മുഴുവൻ മുൾമുനയിൽ നിർത്തി, ഭരണയന്ത്രം തിരിക്കുന്നവർ, കേരള ജനതത്‌ സമ്മാനിച്ചത്‌ ഉദ്വേഗത്തിന്റെ 4-5 ദിവസങ്ങളാണ്‌.

മധ്യമപുങ്കവന്മാർ ആഘോഷിച്ചു. രാഷ്ട്രപതി വന്നതും, ഒരു സ്വതന്ത്രദിനം കടന്ന്‌പോയതും അവർ അറിഞ്ഞില്ല, അറിയിച്ചില്ല.

ആരെയും, ആട്ടിപിടിച്ച്‌, കുട്ടിലടക്കാൻ ഞങ്ങൾക്ക്‌ കഴിയുമെന്ന്, സാമാന്യ ജനത്തിനെ ബോധ്യപ്പെടുത്തുകയാണോ ചിലർ?. 144 പ്രഖ്യപിച്ച്‌ 4-5 ദിവസം ഒരു പ്രദേശത്തെ ജനങ്ങളെ വലച്ചതിന്‌, ആര്‌ ഉത്തരം പറയും?.

യതീംഖാനയുടെ മറവിൽ, മറഞ്ഞിരുന്ന്, പത്രസമ്മേളനങ്ങൾ മാത്രം നടത്താനുള്ള ധീരത കാട്ടിയ നേതാവിന്റെ പാർട്ടി സ്വത്തല്ല, അൻവാർശേരി എന്നത്‌, ഒർക്കുക.

മദനി ഒരു പരീക്ഷണവസ്തു മാത്രമാണ്‌. കാത്തിരിക്കുക ഫലങ്ങൾക്കായി. കാതോർത്തിരിക്കുക, അപ്രിയ സത്യങ്ങൾക്കായി. സംഘടനയുടെ ബലത്തിൽ, എന്തും ചെയ്യാമെന്ന്, എന്തും പറയാമെന്ന് ചങ്കുറ്റംകൊള്ളുന്നവരുടെ നാട്ടിൽ, സംഘടിക്കരുതെന്ന് ചിലരെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ പരീക്ഷണം.

സ്വതന്ത്രമെന്നത്‌, ചിലരുടെ മേൽ, ചിലർ അനുഭവിക്കുന്ന തന്ത്രമാണോ?.



37152

Sunday 23 May 2010

ബ്ലോഗ്‌ ഇന്നലെ, ഇന്ന് ആൻഡ്‌ നാളെ

ബൂലോകത്ത്‌, സുന്ദരമായ ഒരു മഞ്ഞുകാലം കൊഴിഞ്ഞ്‌പോയിരിക്കുന്നു. പനനീർ പുഷ്‌പങ്ങൾ വിരിഞ്ഞ്‌നിന്നിരുന്ന പൂന്തോട്ടങ്ങൾ വാടികരിഞ്ഞിരിക്കുന്നു. വെള്ളവും വെളിച്ചവുമില്ലാതെ, മറാലപിടിച്ച്‌കിടക്കുന്ന പഴയ നാല്‌കെട്ടുകൾ, ആർക്കും വേണ്ടാത്ത നോക്ക്‌കുത്തികളായി ബ്ലോഗർമ്മാർക്ക്‌ മുന്നിൽ ചോദ്യചിഹ്നമായവശേഷിക്കുന്നു. സംഘങ്ങളും സഘടനകളും നിയന്ത്രിക്കുവാനില്ലാതെ, കാലത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്‌കൊണ്ട്‌, പ്രവഹിക്കുകയായിരുന്നു ബൂലോകം അന്ന്. ലോകത്തിന്റെ നാനദിക്കുകളിലും, ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്തിന്‌ വേണ്ടി, ചുണ്ടിലോളിപ്പിച്ച പുഞ്ചിരി സമ്മാനമായി നൽക്കുവാൻ അന്നാരും മറന്നിരുന്നില്ല.

ഇശ്വരന്മാർ കടന്ന് വരുന്നതിന്‌ മുൻപെ, യുക്തിവാദികളും, രാഷ്ട്രിയ കോമരങ്ങളും ഉറഞ്ഞുതുള്ളിയ ബൂലോകത്ത്‌, പക്ഷെ, സ്നേഹവും ഐക്യവും നഷ്ടപ്പെട്ടെന്ന പരിഭവങ്ങൾ ആരും പറഞ്ഞില്ല. മതങ്ങളെയും പ്രവാചകരെയും അസഭ്യവർഷംകൊണ്ടഭിഷേകം ചെയ്തപ്പോഴും, അവർക്ക്‌ ഓശാനപാടി, ഗ്രൂപ്പുകൾ മുളച്ച്‌പൊന്തുകയായിരുന്നു. സംഘങ്ങളും. മതപ്രബോധനം പതിയെ ബ്ലോഗിൽ കടന്ന്‌വന്നത്‌, സ്വന്തം വിശ്വാസത്തിനെ വിവരിക്കുവാൻ മാത്രമായിരുന്നു. സൗമ്യമായ ഭാഷ ഉപയോഗിക്കുക എന്ന യാചാന മാത്രമാണ്‌, മതവിശ്വാസികളുയർത്തിയത്‌. തിമിരം ബാധിച്ച ചില കോമരങ്ങൾ, പക്ഷെ, ഭാഷയെ അല്ല, ബ്ലോഗിനെയുമല്ല സ്നേഹിച്ചതെന്ന്, ഈറ്റിന്റെയും മീറ്റിന്റെയും മറക്കുട പിടിച്ച്‌ നടന്ന തെരുവ്‌ നാടകങ്ങൾ തെളിയിച്ചു.

മറഞ്ഞിരിക്കുന്നവരെ വെളിച്ചത്‌കൊണ്ട്‌വരിക എന്ന വിമോചനസമരത്തിന്‌ ചിലർ ഈറ്റും മീറ്റും മറയാക്കി.

ബ്ലോഗ്‌ എന്നത്‌, ചില കമ്പനികൾ സൗജന്യമായി അനുവദിച്ച ഒരിടം മാത്രമാണെന്ന സത്യം മറന്ന്, ഇത്‌ ചിലരുടെ തറവാട്‌ സ്വത്താണെന്ന ചിന്തയിലായിരുന്നു ചിലരുടെ പ്രകടനം. ഇവിടെ എന്തെഴുതണമെന്ന്, നിർദ്ദേശിക്കുവാൻ, നിയന്ത്രിക്കുവാൻ ഒരു സംഘം രൂപപ്പെടുകയായിരുന്നു.

ബ്ലോഗിൽ എഴുതുന്നതിനെ, ബ്ലോഗിൽതന്നെ നേരിടുവാൻ കഴിയണം. അതാണ്‌ ശരിയായ രീതി. (ചിലരുടെ ഭാഷയോട്‌ എതിർപ്പുണ്ടെങ്കിലും, ആശയങ്ങളോട്‌ എതിർപ്പുണ്ടെങ്കിലും, കേസും കോടതിയും ബ്ലോഗിലെത്തിപ്പെടുന്നത്‌, ഒരു നല്ല പ്രവണതയല്ല)

ഇന്നും, ചീഞ്ഞളിഞ്ഞ്‌ മലീനസമായെന്ന്, ഉച്ചയുറക്കത്തിൽ, സ്വപ്നം കണ്ട്‌ ചിലർ ഞെട്ടിയെഴുന്നേറ്റ്‌ നിലവിളിക്കുന്ന, ബൂലോകത്ത്‌, നിലവാരമുള്ള സൃഷ്ടികൾ പിറവിയെടുക്കുന്നു. പക്ഷെ അത്‌ കാണതെപോവുന്നത്‌, കണ്ടില്ലെന്ന് നടിക്കുന്നത്‌, നിലവിളിക്കുന്ന ഒരു ഗ്രൂപ്പിന്റെ മാത്രം ആവശ്യമാണെന്നും, അവർ വിചാരിച്ചാൽ ബൂലോകത്ത്‌, ഇനിയും ഒട്ടനവധി സംഘടനകൾ സൃഷ്ടിക്കുവാനാകുമെന്നും മാത്രം. അതിനപ്പുറത്ത്‌, എന്തെഴുതണം, എങ്ങിനെ എഴുതണം എന്ന് തീരുമാനിക്കുന്നത്‌, ഞാനും എന്റെ കീബോഡും മാത്രമാണ്‌.

നാളെ, സംഘടനകളാൽ നിയന്ത്രിക്കുന്ന ബൂലോകം നമ്മുക്ക്‌ കാണാം. വിഷയങ്ങളും ആശയങ്ങളും കുത്തിവെച്ച്‌, ആര്‌, എപ്പോൾ എന്തെഴുതണമെന്ന്, നിർദ്ദേശിക്കുവാൻ, സംഘതലവന്മരും ഉയർന്ന്‌വരാം. ശ്ലീലവും അശ്ലീലവും നിർവ്വചിക്കുവാൻ, മീറ്ററും ലിറ്ററുമായി അവർ വരും. അളവുകൾ വിത്യസ്ഥമാവും.

സമീപ ഭാവിയിൽ ബൂലോകത്തിന്‌ എന്തെങ്കിലും സംഭവിക്കുമോ?.
വിശ്വാസികളും, അവിശ്വാസികളും, ബുജികളും, കോമാളികളും ബൂലോകത്തെ ഹൈജാക്ക്‌ ചെയ്യുവാൻ ശ്രമിക്കുന്നുണ്ടോ?.

ചോദ്യങ്ങൾ മുഴുവൻ മണ്ടത്തരമാണ്‌. ചോരയും നീരും നൽകി ബൂലോകത്തെ വളർത്തിയ പഴയകാല ബ്ലോഗർമ്മാരിൽ പലരും സജീവമല്ല എന്നത്‌ സത്യം. പക്ഷെ, അവരോക്കെ ബ്ലോഗ്‌ മടുത്തു, രാജിവെച്ച്‌ വീട്ടിരിക്കുന്നു എന്ന യമണ്ടൻ സ്വപ്നം മാത്രം ആരും കാണരുത്‌. പലരും സജീവമാണ്‌. എല്ലാവരും ഇവിടെതന്നെയുണ്ട്‌.

സഭ്യമായ രീതിയിൽ ആശയങ്ങളെ ആശയങ്ങൾകൊണ്ട്‌ നേരിടുക. പരസ്പരം പ്രതിപക്ഷബഹുമാനത്തോടെ സംസരിക്കുക. മലയാളി സമൂഹത്തിന്റെ പരിഛേദനമാണ്‌ ബ്ലോഗ്‌ എന്ന് തിരിച്ചറിയുക. നന്മയും തിന്മയുമുണ്ടാവാം. ഇന്നലെകളിലും ഇന്നും മലയാള ബ്ലോഗിൽ നന്മക്ക്‌ തന്നെയാണ്‌ മുൻതൂക്കമെന്ന്, നിസംശയം എനിക്ക്‌ പറയാനാവും. നാളെയും അങ്ങിനെതന്നെയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇത്‌ ആരെയും വേദനിപ്പിക്കാനല്ല. അകമഴിഞ്ഞ്‌ ബൂലോകത്തെ സ്നേഹിച്ചിരുന്ന, സ്നേഹിക്കുന്ന സന്മസുകൾക്ക്‌, അവർ ഒത്തിരിപേരുണ്ട്‌, എന്റെ അഭിവാദ്യങ്ങൾ. മലയാള അക്ഷരങ്ങൾക്ക്‌ കീബോഡിലൂടെ ജീവൻ നൽകിയവർക്ക്‌ പ്രണാമം.


ആരെയെങ്കിലും വേദനിപ്പിച്ചു എന്ന് തോന്നുന്നെങ്കിൽ, ക്ഷമിക്കുക. അത്‌ നിങ്ങളുടെ പ്രവർത്തിയുടെ ഫലം. എങ്കിലും മാപ്പ്‌. അങ്ങിനെ ചെയ്യേണ്ടിവന്നതിൽ ഖേദമുണ്ട്‌.

ഇന്നലെ കണ്ട ബ്ലോഗ്‌ തന്നെയാണിന്ന്. അത്‌ തന്നെയാവണം നാളെ. ആവും. ഉറപ്പുണ്ട്‌.



.

Monday 19 April 2010

മോഡിയും തരൂരും പിന്നെ ഞാനും

ലളിത്മോഡി വാതുവയ്പിലും; റിപ്പോർട്ട്‌ പൂഴ്ത്തി


ന്യൂഡൽഹി: പ്രൈവറ്റ്‌ ജെറ്റ്‌ ഒരെണ്ണം, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഉല്ലാസ നൗക വേറെ, മെഴ്സിഡസ്‌-എസ്‌ ക്ലാസ്‌ കാറുകളുടെയും ബിഎംഡബ്ല്യൂ കാറുകളുടെയും സഞ്ചയം, ഇടവും വലവും ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരസുന്ദരികൾ ... നാലു വർഷം മുമ്പു വരെ പരാജിതരുടെ പട്ടികയിൽ ആയിരുന്ന ഒരു ബിസിനസ്‌ സംരംഭകനെ ആദായ നികുതി വകുപ്പ്‌ കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പരിചയപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌.

2009ൽ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെ നാണംകെടുത്തുകയും 2010ൽ കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ പണി കളയുകയും ചെയ്‌തിട്ടും കേന്ദ്ര സർക്കാരിന്‌ ഈ ബിസിനസുകാരനെതിരെ ചെറുവിരലനക്കാൻ കഴിഞ്ഞിട്ടില്ല. ഈ ബിസിനസുകാരന്റെ പേര്‌ ലളിത്‌ മോഡി എന്നാണ്‌. ജോലി ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഗോപ്യമായ ഒരു ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ചെയർമാൻ എന്നതും.

ലളിത്‌ മോഡിക്കെതിരെ ആദായ നികുതി വകുപ്പു കണ്ടെത്തിയതും നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ അറച്ചു നിൽക്കുന്നതുമായ റിപ്പോർട്ടിൽ ക്രിക്കറ്റിനെ തകർച്ചയിലേക്കു കൊണ്ടുപോയ ഹാൻസ്യേ ക്രോണെ പന്തയ കേസിനെക്കാൾ ഭീകരമായ ക്രിമിനൽ ഇടപാടുകളുണ്ട്‌. അവയെപറ്റിയെല്ലാം റിപ്പോർട്ടിൽ വ്യക്‌തമായ സൂചനകളുണ്ടെന്നും പറയപ്പെടുന്നു.

റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ ഇതൊക്കെയാണെന്ന്‌ അറിയുന്നു:
.ലളിത്‌ മോഡിക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കുറഞ്ഞത്‌ മൂന്ന്‌ ഐപിഎൽ ടീമുകളിലെങ്കിലും നിക്ഷേപമുണ്ട്‌. ( രാജസ്ഥാൻ റോയൽസ്‌, കിങ്ങ്സ്‌ ഇലവൻ പഞ്ചാബ്‌, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌).
.ആദ്യ രണ്ട്‌ ഐപിഎൽ ടൂർണമെന്റുകളിലും ലളിത്‌ മോഡിക്കു വേണ്ടിയോ അദ്ദേഹത്തിന്റെ അറിവോടു കൂടിയോ വാതുവയ്പു നടന്നു.
.മോഡിക്കു താൽപര്യമുള്ള ഐപിഎൽ ടീമുകൾക്കു വേണ്ടി മൽസരഫലം മാറ്റിമറിക്കപ്പെട്ടു.
.രാജസ്ഥാനിൽ ക്രമവിരുദ്ധമായ വൻഭൂമി ഇടപാടുകൾ മോഡി നടത്തിയിട്ടുണ്ട്‌.
.വിദേശരാജ്യങ്ങളിലും ഇന്ത്യയിലും രൂപീകരിച്ച കമ്പനികൾ വഴി കണക്കിൽ പെടാത്ത കോടി കണക്കിനു രൂപയുടെ കൈമാറ്റം നടത്തി
.കള്ളപണം സ്വരൂപിക്കലും വെളുപ്പിക്കലും നിർബാധം നടക്കുന്നു

മോഡിക്കെതിരെ തുടക്കം മുതൽക്കു തന്നെ ആരോപണങ്ങളുണ്ടെങ്കിലും ഐപിഎൽ കമ്മിഷണർ എന്ന നിലയിൽ ബിസിസിഐ കൽപിച്ചു നൽകിയ അധികാരങ്ങൾ ഉപയോഗിച്ച്‌ അവയെല്ലാം അദ്ദേഹം നേരിട്ടു. ഐപിഎൽ തുടങ്ങി മൂന്നു വർഷം കൊണ്ട്‌ മോഡി ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ബിസിനസ്‌ സാമ്രാട്ടുകളുമായും സ്വാധീന ശക്‌തിയുള്ള ലോബികളുമായും ചങ്ങാത്തത്തിലായി. മോഡിയില്ലെങ്കിൽ ഐപിഎൽ വിജയിക്കില്ലായിരുന്നു എന്നൊരു ചിന്ത മാധ്യമങ്ങളിലൂടെ വളർത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

ഐപിഎല്ലിൽ മുതൽമുടക്കിയ വമ്പൻമാരിൽ ഇന്ത്യയിലെ ബിസിനസ്‌ രാജാക്കൻമാരിലെ പ്രമുഖരെല്ലാം തന്നെയുണ്ട്‌ എന്നറിയുക. അംബാനിയും മല്യയും മോഡിയുടെ സുഹൃത്‌ വലയത്തിലെത്തിയത്‌ വെറുതെയല്ല. മുടക്കുമുതൽ തിരിച്ചുകിട്ടുന്നതു വരെയെങ്കിലും അവർക്കെല്ലാം മോഡിയെ വേണം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ തൃണവൽഗണിച്ച്‌ ഐപിഎൽ രണ്ടാം പതിപ്പ്‌ ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടുപോകാൻ മോഡിക്ക്‌ ചങ്കൂറ്റം നൽകിയതും ഈ ഉന്നതബന്ധങ്ങൾ തന്നെ. ഈ ബന്ധങ്ങൾക്ക്‌ കേന്ദ്രസർക്കാരിൽ എത്ര സ്വാധീനമുണ്ടെന്നതിന്റെ ശക്‌തമായ തെളിവാണ്‌ ശശി തരൂരിന്റെ ഇന്നത്തെ അവസ്ഥ.

ഐപിഎൽ രൂപീകരണ ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ തുകയ്ക്ക്‌ സംഘടിപ്പിക്കപ്പെട്ട ടീമാണ്‌ രാജസ്ഥാൻ റോയൽസ്‌. റോയൽസിന്റെ ഉടമകളെന്ന്‌ അറിയപ്പെടുന്നത്‌ മനോജ്‌ ബദാലെ, മുംബൈ എജ്യുക്കേഷൻ ട്രസ്റ്റ്‌, രഞ്ജിത്‌ താക്കറെ എന്നിവരാണ്‌. 25 ശതമാനം ഒാ‍ഹരികൾ സുരേഷ്‌ ചെല്ലാറാമിനാണ്‌. സുരേഷ്‌ മോഡിയുടെ ഉറ്റബന്ധുവും. ആദ്യ ഐപിഎൽ ടൂർണമെന്റിൽ രാജ്സഥാൻ റോയൽസ്‌ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടു വിജയിച്ചുവെന്നതും ഇവിടെ കൂട്ടിവായിക്കാം.

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ 55% ഒാ‍ഹരികളാണ്‌ ഷാരൂഖ്‌ ഖാനിനുള്ളത്‌. ബാക്കി 45% ഒാ‍ഹരി ജൂഹി ചൗളയുടെ ഭർത്താവ്‌ ജേ മേത്തയുടെ പേരിലാണ്‌. ജേ മേത്തയുടെ കമ്പനിയായ ദ്‌ സീ ഐലൻഡ്സ്‌ ലിമിറ്റഡ്‌ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ മൗറീഷ്യസിലാണ്‌. മേത്തയുടെ പിന്നിൽ മോഡിയാണെന്നാണ്‌ ആരോപണം. സുനന്ദ പുഷ്ക്കറെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ സമീപിച്ചിരുന്നുവെന്ന്‌ അവർ പറഞ്ഞത്‌ ഇവിടെ കൂട്ടിവായിക്കാം. രണ്ടാം ഐപിഎല്ലിൽ ടീമിനെ ഫേക്ക്‌ ഐപിഎൽ പ്രേതം പിടികൂടിയതും ഒാ‍ർക്കാം.

നെസ്‌ വാഡിയ, മൊഹിത്‌ ബർമൻ, പ്രീതി സിന്റ, കരൺ പോൾ എന്നിവരാണ്‌ പഞ്ചാബ്‌ കിങ്ങ്സ്‌ ഇലവന്റെ ഉടമസ്ഥർ. എന്നാൽ 100% ഒാ‍ഹരിയും ഇവരുടെ പേരിലാണെന്ന്‌ ഉറപ്പു പറയാൻ ഇവർ കൂട്ടാക്കുന്നില്ല. ഡൽഹി ആസ്ഥാനമായ ബിപിഒ കമ്പനിയായ നെറ്റ്‌ലിങ്ക്‌ ബ്ലൂ ഉടമ ആകാശ്‌ അറോറയ്ക്ക്‌ പഞ്ചാബിന്റെ ഒാ‍ഹരി ഉണ്ടെന്ന്‌ ആരോപണമുണ്ട്‌. അറോറ മോഡിയുടെ ബിനാമിയാണെന്നാണ്‌ ഒരാരോപണം. മൊഹിതിന്റെ സഹോദരൻ ഗൗരവ്‌ ബർമൻ ലളിത്‌ മോഡിയുടെ ഉറ്റബന്ധുവിനെയാണ്‌ വിവാഹം ചെയ്‌തിരിക്കുന്നത്‌. പഞ്ചാബ്‌ കിങ്ങ്സ്‌ ടീമിൽ ഒാ‍ഹരി ഉണ്ടെന്ന്‌ ഗൗരവ്‌ ബർമൻ സമ്മതിക്കുന്നുണ്ട്‌.

ലോകത്തിലെ ഏറ്റവും വലിയ വാതുവയ്പ്‌ ശൃംഖലയായ ബെറ്റ്ഫെയറുമായി ഗൗരവ്‌ ബർമന്‌ ബന്ധമുണ്ടെന്നാണ്‌ ആരോപണം. വാതുവയ്പു നിയമവിധേയമായ യുകെയിലാണ്‌ ബെറ്റ്ഫെയർ പ്രവർത്തിക്കുന്നത്‌. ലളിത്‌ മോഡിയുടെ ഇ- മെയിൽ പരിശോധിച്ചാണ്‌ ഇത്തരം വസ്‌തുതകൾ മനസിലാക്കിയതെന്ന്‌ ആദായനികുതി റിപ്പോർട്ടിൽ പറയുന്നു. ബെറ്റ്ഫെയർ ഇന്ത്യയിൽ കസിനോ ബിസിനസ്‌ തുടങ്ങാനാഗ്രഹിക്കുന്നവരാണെന്നും അറിയുന്നു. മോഡിയുടെ ഇ-മെയിലിൽ നിന്നു തന്നെയാണ്‌ ആദായ നികുതി വകുപ്പിന്‌ മോഡി വാങ്ങിയ പഞ്ചനക്ഷത്ര ഉല്ലാസ ബോട്ടിനെ പറ്റിയും വിവരം ലഭിച്ചത്‌.

മോഡിയുടെ പഴയ ബിസിനസ്‌ പങ്കാളികൾക്കാണ്‌ ഐപിഎല്ലിന്റെ മിക്ക കരാറുകളും ലഭിച്ചിരിക്കുന്നത്‌. ഇതൊക്കെ സർക്കാർ അന്വേഷിക്കുന്നതിനു മുമ്പു തന്നെ വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതാണ്‌. എന്നാൽ, കപിൽ ദേവിന്റെ ഐസിഎൽ തകർക്കാനുള്ള വ്യഗ്രതയിൽ ബിസിസിഐ എല്ലാത്തിനും നേരെ കണ്ണടച്ചു. മോഡിയുടെ സ്വാധീനശക്‌തി കണ്ട്‌ കേന്ദ്രസർക്കാരും കണ്ണടച്ചു.

ഇപ്പോൾ ഭസ്മാസുരനു വരം കൊടുത്ത പോലെയാണ്‌ ബിസിസിഐയും കേന്ദ്രസർക്കാരും. ശശി തരൂരുമായുള്ള വിവാദം തുടങ്ങിയപ്പോഴെ മോഡി പറഞ്ഞിരുന്നു. ബിലീവ്‌ മീ. ഐ വിൽ ഷട്ട്‌ ഡൗൺ ഹിസ്‌ അജൻഡ! (നോക്കിക്കോ, അയാളുടെ കഥ ഞാൻ കഴിക്കുമെന്ന്‌!). കേന്ദ്രമന്ത്രിയും അടുത്ത ഐസിസി ചീഫുമായ ശരദ്‌ പവാറാണ്‌ ഇപ്പോൾ മോഡിയെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖൻ. മോഡിക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട്‌ പരണത്തിരിക്കുന്നതിന്‌ വേറെ കാരണം അന്വേഷിക്കേണ്ടതില്ലല്ലോ?

Courtesy: Manorama.com


-------------------------------


ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിയന്ത്രിക്കുവാൻ കെൽപ്പുള്ള മോഡിയുടെ പിമ്പായി ഇടത്‌പക്ഷവും മാറിയതിൽ ഒട്ടും അത്ഭുതമില്ല. ജനപക്ഷത്ത്‌നിന്നും എന്നോ ഇടതന്മർ അകന്നിരുന്നു.

തരൂർ തെറ്റുകാരനാണെങ്കിൽ, അതിനുള്ള ശിക്ഷകിട്ടണം. പക്ഷെ, മോഡിയെപോലെയുള്ള വൻ സ്രാവുകൾ, ഇന്ത്യൻ ഭരണയന്തം തിരിക്കുവാൻ മാത്രം ശക്തരാണെന്നും, രാജ്യം അവരുടെ ചെൽപ്പടിയിലാണെന്നും കാണുന്നത്‌, ഇന്ത്യാകാരന്‌ അപമാനമാണ്‌.

കേരളത്തിന്റെ കായികപ്രേമികളുടെ വീരപുരുഷനായ ശശി തരൂരിന്‌, അഭിവാദ്യങ്ങൾ.

നട്ടെല്ലുള്ള ഒരു എം.പി കേരളത്തിലുണ്ടെന്ന്, തരൂർ നിങ്ങൾ തെളിയിച്ച്‌കഴിഞ്ഞു.

മറ്റുള്ളവർ എന്ത്‌ ചെയ്താലും തെറ്റല്ലെന്നും, കേരളത്തിലെ എതെങ്കിലും നേതാവ്‌ പല്ലിൽകുത്തിയാൽ, അതെടുത്ത്‌ മണത്ത്‌, സമരവും ബന്ദും സംഘടിപ്പിക്കുവാൻ മാത്രം, വർഗ്ഗനാശം സംഭവിച്ച ഇടതാ, കേരളത്തിലെ യുവാക്കൾ നിങ്ങൾക്ക്‌ മാപ്പ്‌ തരില്ല.

ക്രിക്കറ്റ്‌ ബിസിനസ്സ്‌ തന്നെയാണ്‌. അത്‌ കേരളത്തിൽ വന്നാൽ, ലഭിക്കുന്ന ബിസിനസ്സിന്റെ ഒരു ചെറിയ ശതമാനമെങ്കിലും കേരള ജനതക്ക്‌ ഉപകാരപ്പെട്ടെനെ.

മരുഭൂമിയിൽ, ഉറ്റവരും ഉടയവരുമില്ലാതെ, കുബൂസും അച്ചാറും കഴിച്ച്‌ ജീവിക്കുന്നവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ട്‌ വാരിതിന്നാൻ വന്ന ഇടത്‌ നേതാകളെ ഫൂൂ.

നിങ്ങൾ വന്നത്‌, എന്തിനാണെന്ന്, നിങ്ങൾ കൊണ്ട്‌പോയത്‌ എന്താണെന്ന്, പ്രവാസികൾക്കറിയാം.

വേശ്യയുടെ സദാചാര പ്രസംഗം നടത്തുന്ന ഇടത്‌ നേതാകളെ, നിങ്ങളെ ചൂലെടുത്തടിക്കാൻ ചങ്കുറപ്പുള്ളവർ, നിങ്ങളുടെ പാർട്ടിയിൽനിന്ന് തന്നെ വരും, കാത്തിരിക്കുക.

തരൂരിനെ പിന്തുണക്കുവാൻ മടികാണിച്ച്‌, മാളത്തിലൊളിച്ച, കേരളത്തിലെ കോൺഗ്രസ്‌ നേതാകളെ, അധികര കസേര ജനങ്ങൾ നൽക്കുന്നതാണെന്ന് മറക്കരുത്‌.

.

Wednesday 7 April 2010

രസികൻ പ്രസവിച്ചു.

ഇടികട്ട, സൈക്കിൾ ചെയിൻ, കൊടുവാൾ, മലപ്പുറം കത്തി എന്നിത്യാധി സാധനങ്ങളുമായി വന്നവർ, പ്ലീസ്, അത് ഇറയത്ത് വെക്കുക. അവശ്യം വരും.

ഇനി രസികൻ ആരാണെന്ന്?.

ബൂലോകത്ത്, ബീരാനെ ജീവിനോടെ കണ്ട്‌മുട്ടിയ അവൂർവ്വം ചിലരിൽ ഒരാളാണ്‌ രസികൻ. 6 അടി 7“ വലിപ്പവും, അതിനൊത്ത വണ്ണവും, ടൈനിങ്ങ് ടേബിളിന്റെ കാല്‌ പോലുള്ള കൈകളും, (കഷ്ഠപ്പാട് വിശാൽജീ) ഉണ്ടെന്നവകാശപ്പെട്ടിരുന്ന, ബീരാൻ എന്ന ജീവി, വെറും 6 അടി, 6.5” മാത്രമാണെന്ന സത്യം അറിയാവുന്നവൻ രസികൻ.

കുറിക്ക് കൊള്ളുന്ന നർമ്മങ്ങളിലൂടെ ചാറ്റിൽനിറഞ്ഞ് നിന്നിരുന്ന, പാവം രസികൻ.

പേടിരോഗയ്യർ CBI എന്ന കഥപാത്രത്തെ ബ്ലോഗിന്‌ സമ്മാനിച്ച പേടിത്തോണ്ടൻ.

(ക്ഷമീടാ, നിന്നെ ഇങ്ങനെ കൊല്ലാനെ എനിക്ക് കഴിയൂ)

സ്വതസിദ്ധമായ നർമ്മങ്ങൾകൊണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ, ബൂലോകത്ത് തന്റെതായ ഒരു ശൈലി പടുത്തുയർത്തിയ ഒരു പഴയ ബ്ലോഗർ.

എന്നാൽ ഇന്നവൻ ബ്ലോഗിലില്ല. കാരണം, ബ്ലോഗർക്ക് പാര ബ്ലോഗീന്ന്‌ തന്നെ എന്ന പഴമൊഴിയുടെ വിശ്വാസത്തിൽ, ആരോ, അവനെ പുറത്തെടുത്തിട്ടു. സ്വന്തം രചനകൾക്ക് നഷ്ടപ്പെട്ട വായനക്കാരെ തിരിച്ച്‌പിടിക്കുവാൻ, അല്ലെങ്കിൽ, അസൂയയും കുശുബും കൈമുതലയവൻ മറഞ്ഞിരിന്ന് ചരട്‌ വലിച്ചപ്പോൾ, അവന്‌ ബ്ലോഗ് നിർത്തേണ്ടി വന്നു.

ബ്ലോഗിലെ പിനാമ്പുറ കഥകൾ, വിശദമായി പിന്നിട്‌.

ഇപ്പോൾ പറയാൻ വന്നത്, വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, അവിചാരിതമായി, ദൈവം കനിഞ്ഞനുഗ്രഹിച്ച്, രസികൻ, ഒരഛനായിരിക്കുന്നു എന്ന സന്തോഷവാർത്തയാണ്‌.

ഞാൻ അവസാനമായി രസികനെ കാണുമ്പോൾ, അവൻ അതീവ ദുഖിതനും, നിരാശനുമായിരുന്നു. എന്നാലിന്ന്‌ അവൻ വളരെ സന്തോഷവാനാണ്‌.

രസികന്റെ ഈ സന്തോഷത്തിൽ, നമ്മുക്കും പങ്ക്‌ചേരാം.

ആയുരാരോഖ്യസൌഖ്യത്തോടെ, ഒന്ന് ഒന്നര ഡസൻ കുട്ടികളുടെ ഫാദറായിരിക്കാൻ, സർവ്വ ശക്തൻ നിന്നെ അനുഗ്രഹിക്കട്ടെ.

കിട്ടിയ ചാൻസിന്‌, ബീരന്റെ കൈയിലുള്ളതിൽനിന്നും, ഇത്തിരി ധൈര്യം ഞാൻ അവന്‌ കൊടുത്തിട്ടുണ്ട്. കൊടുക്കാൻ മാത്രം അത് ബീരാന്റെ കൈയിലില്ല, എന്നലും. അവൻ സജീവമായി ബ്ലോഗിൽ തിരിച്ച്‌വരും എന്ന് പ്രതീക്ഷിക്കുന്നു.

-------
“ഡാ, രസികാ, പോവല്ലെ, നിന്റെ ലിങ്ക് താ”

“വേണ്ടെടാ ബീരാനെ, ഞാൻ ഇനി ബ്ലോഗിലേക്കില്ല.”

“നീ ബ്ലോഗും, ബ്ലോഗണം, ബ്ലോഗിക്കും.”

“എടാ, ഞാനിപ്പോ ഒരു ബാപ്പയാ, ഉത്തരവാദിത്ത്വം കൂടി. ഇനി സമയം വെറുതെ കളയാനില്ല”

“പക്ഷെ നിന്നെ ഞാൻ ലിങ്കും, ദാ, ഇവിടെ. ഇങ്ങനെ




40530

Monday 5 April 2010

ബീരാനെ പോലീസ്‌ പിടിച്ചു.

ബീരാനെ പോലീസ്‌ പിടിച്ചു.

കൊണ്ടോട്ടി പഞ്ചയത്തിന്റെ മുക്കും മൂലയും ആ വർത്തയറിഞ്ഞ്‌ ഞെട്ടി.

കേട്ടവർ കേട്ടവർ, മൂക്കിൽനിന്നും ഈച്ചയെ ഓടിച്ച്‌, അവിടെ വിരൽ വെച്ചു.

ഒരു പണിയുമില്ലാതെ, ഹാജിയാരുടെ ചായ കടം കുടിച്ചവർ, ചർച്ച ആരംഭിച്ചിരുന്നു. "അവനിതിന്റെ വല്ല ആവശ്യവുമുണ്ടോ?"

നാടോട്ടുക്കും സംസാര വിഷയം ബീരാൻ മാത്രം.

ബീരാനെ പോലിസുകർകൊണ്ട്‌ പോവുന്നത്‌കണ്ട്‌, മെബർ നാരയണൻ, ഫോണെടുത്തു.

"ഹാലോ, മഞ്ചേരി ജനറൽ ആശുപത്രിയല്ലെ. എനിക്ക്‌ നാളെ ഒരാബുലൻസ്‌ വേണം, ചിലപ്പോൾ ഒരു ബോഡി ഡെഡാവാൻ സാധ്യതയുണ്ട്‌".

ഖബർ കുഴിക്കുന്ന, ഇബ്രാഹീം കാക്ക, മൺവെട്ടിയും പിക്കാസുമെടുത്ത്‌ പണിതുടങ്ങി. നേരം വൈകരുതല്ലോ.

എന്താണ്‌ കാരണമെന്ന് മാത്രം ആരും അറിഞ്ഞില്ല. എന്നാൽ പലരും പലതും പറഞ്ഞു.

"അവൻ അത്രക്ക്‌ ചീപ്പല്ല, അതോണ്ട്‌, പെൺകേസാവില്ല"

"കുറച്ച്‌ കാലം ഗൾഫിലായിരുന്നു. അറബിയെ യത്തിംഖാനയിൽ ചേർത്താണോ പോന്നത്‌?"

"വിസ കച്ചവടം ഉണ്ടായിരുന്നു"

അങ്ങനെ ഒരായിരം ചോദ്യങ്ങൾ എങ്ങും ഉയർന്ന് കേൾക്കുന്നു.

ചെറുപ്പക്കാർ അടക്കം പറഞ്ഞു

"അതാണ്‌ലെ, അവൻ ഇടക്കിടെ ബ്ലോഗിന്റെ വരാന്തയിലൂടെ മാത്രം വന്ന്‌പോയിരുന്നത്‌"

പോലീസ്‌ സ്റ്റേഷൻ,

കട്ടിമീശ പിരിച്ച്‌, അതിന്റെ കട്ടികുറക്കുവാൻ ശ്രമിക്കുന്ന ഇൻസ്പെക്റ്റർ.

ഭയഭക്തി ബഹുമാനത്തോടെ, മുതുകിൽ കിട്ടിയതിന്റെ ഭാരം താങ്ങാനാവാതെ, കുമ്പിട്ട്‌ നിൽക്കുന്ന ബീരാൻ.

"സത്യം പറ ബീരാനെ. ഈ ലിസ്റ്റ്‌ എന്താണ്‌. സത്യം പറഞ്ഞാൽ നിനക്ക്‌ കൊള്ളാം, ഇല്ലെങ്കിൽ നിനക്ക്‌ കൊള്ളും"

"സാർ ഞാൻ പറഞ്ഞില്ലെ. ഇത്‌ നിങ്ങൾ പറയുന്ന പോലെ, ഭീകരവാദത്തിനുള്ള പണം തന്നവരല്ല"

"അബൂ, ഇടിക്കട്ട, സൈക്കിൾ ചെയിൻ, കമ്പിപാര, എല്ലാം റെഡിയല്ലെ"

"പടച്ചോനെ" ഒരു ഹജ്ജ്‌ കൂടി ചെയ്യണമെന്ന് ആഗ്രഹമുണ്ട്‌. അതിനുള്ള ചാൻസ്‌ മിസ്സാവനാണ്‌ സാധ്യത. ബീരാൻ മനസിലോർത്തു. നാട്ടിൽ വന്നിട്ട്‌ ഒരു മാസമായി. ഇനി എതാനും ഭിവസങ്ങൾ മാത്രമേ ലീവുള്ളൂ. ഇവരുടെ കൈയീന്ന്, ജീവനോടെ രക്ഷപ്പെട്ടാലും, പാർട്ട്‌സുകൾ എല്ലാം വർക്ക് ചെയ്യണമെങ്കിൽ ഇനിയും കാലം കുറെ പിടിക്കും.

"പറയെടാ, ഈ ലിസ്റ്റ്‌ എന്താണ്‌, ഇവരോക്കെ എവിടെയാണ്‌?. ഭീകരവിരുദ്ധ സ്ക്വാഡ്‌ ഇപ്പോൾ വരും, അതിന്‌ മുൻപ്‌ സത്യം പറഞ്ഞാൽ, നിനക്ക്‌ കേരളത്തിലെ കഞ്ഞി കുടിച്ച്‌ കഴിയാം'

"സർ ഞാൻ സത്യമാ പറയുന്നത്‌" ബീരാൻ ഉയർത്താൻ കഴിയാത്ത തല അൽപ്പം ചെരിച്ചിട്ട്‌ പറഞ്ഞു

എസ്‌ ഐ തന്റെ കൈയിലിരുന്ന ലിസ്റ്റ്‌ വായിച്ചു.

കുറുമാൻ-31000
ഇന്ത്യഹെറിറ്റേജ്ജ്‌-14000
കൈപ്പള്ളി - 10000
നിരക്ഷരൻ-12000
എറനാടൻ-13000
അരുൺ കായംകുളം-14000
ദേവൻ - 17000
ഇത്തിരിവെട്ടം-12000
വല്ല്യമ്മായി-22000
സുൽ-11000
അതുല്ല്യാമ്മ-25000
ഇടിവാൾ-11000


ഇതോക്കെ, കോഡ്‌ ഭാഷയാണല്ലോ ബീരാനെ, ഇത്‌ നീ ഡികോഡ്‌ ചെയ്യുന്നോ, അതോ നിന്നെ ഞാൻ ഡികോഡ്‌ ചെയ്യണോ.

സാർ, ഇതോക്കെ, ബ്ലോഗർമാരുടെ പ്രോഫൈൽ വ്യൂവിന്റെ ലിസ്റ്റാണ്‌.

ബ്ലോഗെന്ന് കേട്ടതും, ഇൻസ്പെക്റ്റർ ഒന്നയഞ്ഞു. "ഇതിലെവിടെ കൊടകര"

"അവനിപ്പോൾ ലക്ഷത്തിന്‌ മുകളിലാ ക്ലിക്ക്‌"

"ഇനിയുമുണ്ടല്ലോ, ഇഞ്ചിപ്പെണ്ണ്‌, വിശ്വപ്രഭ, സിബു, അഗ്രജൻ, തറവാടി, അഞ്ചൽക്കാരൻ....അങ്ങനെ പഴക്കവും തഴക്കവുമുള്ള പഴയകാല ബ്ലോഗർമാർ. അവരുടെ പേരോന്നും ഇതിലില്ല."

"സാർ, അതിന്‌ ഞാൻ ഇത്‌ എഴുതികൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഇതെന്റെ കൈയീന്ന് പോയതും, സാറിന്റെ കൈയിൽ ഞാനടക്കം പെട്ടതും"

"ഹും. എനിക്ക്‌ ഒരു ബ്ലോഗുണ്ടായത്‌ നിന്റെ ഭാഗ്യം. വേഗം പോയി മുഴുവൻ വിവരവും ശേഖരിക്ക്‌. എന്നിട്ടത്‌ പോസ്റ്റാക്ക്‌?"

"ഹാ, പിന്നെ, പതിനായിരത്തിന്‌ മുകളിൽ പ്രോഫൈൽ വ്യൂ ഉള്ളവരുടെ ലിസ്റ്റ്‌ മതി തൽക്കാലം. ഇന്ന് വൈകുന്നേരം അതിവിടെ എത്തിക്കണം"

"ശരി സാർ" പോലീസ്‌ സ്റ്റേഷനിൽനിന്നും ജീവനോടെ പുറത്തിറങ്ങുന്ന ആദ്യത്തെ പ്രതിയായി ഞാൻ.

-----------
ഇനി കാര്യത്തിലേക്ക്‌.

എറ്റവും കൂടുതൽ പ്രോഫൈൽ വ്യൂ കിട്ടിയ വ്യക്തികളെ കണ്ടെത്തുക, വളരെ പ്രയാസമാണ്‌. എന്റെ പരമാവധി ഞാൻ ശ്രമിച്ചു. ഇനി നിങ്ങൾ ഒരോരുത്തരും ശ്രമിച്ചാൽ. അതാരാണെന്ന് നമ്മുക്കറിയാം. ബൂലോകത്തെ വളർത്തിയവർക്ക്‌, ഇരിക്കട്ടെ അങ്ങനെയും നമ്മുടെ ഉപഹാരം.

അപ്പോൾ എല്ലാവരും റെഡിയല്ലെ. ഒത്ത്‌പിടിച്ചാൽ ഐലസാ.

നിങ്ങൾക്ക്‌ പരിചയമുള്ള ബ്ലോഗറുടെ പ്രോഫൈൽ വ്യൂ 10,000 നു മുകളിലാണെങ്കിൽ, ആ മഹാന്റെ പേര്‌, ഇവിടെ കമന്റായി നൽക്കുക. നമ്മുക്ക്‌ നല്ല ഒരു ലിസ്റ്റുണ്ടാക്കാം.


.

Saturday 3 April 2010

ഗംഗദേവിക്ക്‌ ലൗ ലെറ്റർ

യമുന ചാനലിൽ റിയാലിറ്റി ഷോ അവതരിപ്പിക്കുന്ന സത്യവതി.

ക്രിക്കറ്റ്‌ കളിക്കുവാൻ ബാറ്റും സ്റ്റമ്പും ഇല്ലാതെ വരുന്ന പരാശരമുനി.

ഭാരത സ്ത്രികൾ, ചന്തയിൽനിന്നും മത്തി വിൽക്കുന്ന ലാഘവത്തോടെ, സ്വന്തം കന്യകത്വം വിൽക്കുവാൻ തയ്യറാവുന്ന സത്യവതി.

ഒരു ഈർക്കിളെടുത്ത്‌, സ്വന്തം കന്യകത്വം തുന്നിചേർക്കുന്നു. വിത്തൗട്ട്‌ ഒപ്പറേഷൻ, സക്സസ്‌.

ഗംഗദേവിക്ക്‌ ലൗ ലെറ്റർ കൊടുത്തു എന്ന ദ വൺ ആൻഡ്‌ ഒൺലി കാരണത്താൽ, ബ്രഹമാവിന്റെ കൈയീന്ന് മുക്കാലഫ കിട്ടിയ മഹാഭിഷേക്‌.

ബ്രഹ്മമുഹൂർത്തതിലുണർന്ന്, ബ്ലാക്ക്‌ ലേബൽ, രണ്ടെണ്ണം, ഒരു ബുൾ ഫ്രൈ, എരുമപാലിൽ രണ്ട്‌ ഡവറ കോൺഫ്ലേക്ക്‌, മുട്ടനും മുട്ട കറിയും, എന്നിത്യാധി ലൈറ്റ്‌ വിഭവങ്ങളുമായി പ്രാതലിന്‌ സേവിച്ചിരുന്ന ശാന്തനുമഹാരാജാവ്‌.

ഒരാൾ (കുനിഞ്ഞിരുന്നാൾ) ഉയരത്തിലുള്ള വേലിപ്പത്തൽ ഗേറ്റ്‌, ചാടി കടന്ന്, ദാശമുഖ്യന്റെ കൊട്ടാരത്തിലേക്ക്‌ കുനിഞ്ഞ്‌ കയറിചെന്ന്, "അങ്ങയുടെ മകളുടെ ബയോളജി എന്റെ ബോഡിഷേപ്പിന്‌ സ്യൂട്ടാവും" എന്നോരോറ്റ കാച്ചലിന്‌ തയ്യറെടുക്കുന്ന ശന്താനു രാജാവ്‌.

സ്വന്തമായിട്ട്‌ വിസ ഇല്ലാത്തവൻ, ഫാമിലിവിസയുണ്ടെന്ന് പറഞ്ഞ്‌, കല്യാണം കഴിക്കുന്ന പോലെ, ഉംറ വിസകാരനാണ്‌ ഞാൻ എന്ന തിരിച്ചറിവിനാൽ, കൈയിലുള്ളതും, ഉത്തരത്തിലുള്ളത്‌, കപ്ലീറ്റ്‌ നഷ്ടപ്പെട്ട രാജാവ്‌.

ഫാദറിന്റെ വിവാഹത്തിന്‌ ദല്ലാളായി, അറബിയുടെ വീട്ടിലെ ഡ്രൈവറെ പോലെ, ദാശമുഖ്യനെ മീറ്റാൻ പോകുന്ന ഗംഗാദത്തൻ.

------------

ഇവരോക്കെ ആരാന്നറിയോ?.

തലയിൽ മുണ്ടിട്ട്‌, വലത്തോട്ട്‌ ചെരിഞ്ഞ്‌, (അത്‌ കൈയിലെ സഞ്ചീടെ കനം കൊണ്ടാണ്‌) ഡയ്‌ലി കൊടകര റ്റു ജബൽ അലി ട്രിപ്പടിക്കണ പഹയനുണ്ടല്ലോ,

അതെന്നെ,

ദ, വൺ ആൻഡ്‌ ഒൺലി, വിശാലൻ,

വിശാല മനസ്കന്റെ, പുതിയ കഥപത്രങ്ങളാണ്‌.

ചിരിച്ച്‌ മരിക്കുവാൻ തയ്യറാണെങ്കിൽ, ഒരു ഇൻഷുറൻസ്‌ പോളിസിയുമെടുത്ത്‌,

ദാ ഇവിടെ കയറിക്കോള്ളൂ.

ഗുരോ,ബ്ലോഗിൽനിന്നും പ്രസാവാവധിയെടുത്ത കാരണം, നിങ്ങ വന്നതും, പരിപടി ഇത്രേം നടന്നതും, അമ്മച്ചിയാണെ ഞാൻ അറിഞ്ഞില്ല.അറിഞ്ഞ സ്ഥിതിക്ക്‌, ഒരു പണിതരാമെന്ന് കരുതി.

സ്നേഹത്തോടെ സ്വീകരിച്ചാലും.

Sunday 21 March 2010

മാഷിന്‌ കൺഗ്രജിക്കുജെലൻസ്‌

"മാഷെ, മാഷെ, ഒന്ന് നിന്നെ"

അരീക്കോട്‌ അങ്ങാടിയിൽ നിന്നും കോട്ടും സൂട്ടുമിട്ട്‌, മൂന്ന് മത്തിയും തൂക്കിപിടിച്ച്‌, അതിന്റെ ഭാരംകൊണ്ട്‌ ഒരു ഭാഗത്തേക്ക്‌ ചെരിഞ്ഞ്‌ നടക്കുന്ന, മാഷ്‌, ധൃതിയിൽ ഓടാനുള്ള ശ്രമത്തിലാണ്‌, മാർക്കറ്റിന്റെ വലത്തെമൂലയിൽനിന്നും ബീരാൻ നീട്ടി വിളിച്ചത്‌.

"എങ്ങട്ടാ മാഷെ, വാലിന്‌ തീ പിടിച്ച പോലെ ഓടുന്നത്‌?"

"താടിക്ക്‌ തീ പിടിച്ചപ്പോൾ ബീഡി കത്തിക്കല്ലെ ബീരാനെ. പോരെല്ല്‌ ഓള്‌ മാത്രാണ്‌, ഞമ്മക്ക്‌ നേരല്ല, അന്നോട്‌ സംസാരിച്ചിരിക്കാൻ"

"പോരെല്ല്‌ എന്നും ഇത്താത്ത ഒറ്റക്കാണല്ലോ, ഇന്ന് എന്ത്‌ പറ്റി"

"ആയ കാലത്ത്‌ കല്യാണം കഴിക്കാത്ത അന്നോട്‌ ഞാൻ എങ്ങനെ അത്‌ പറയും ബീരാനെ. ഇജി ഒരു കാര്യം ചെയ്യ്‌, ആദ്യം പോയി കല്യാണം കഴിച്ചിട്ട്‌ വാ" മാഷ്‌ ബീരാനെ തള്ളിമാറ്റി നടന്ന്‌തുടങ്ങി.

"എന്തിനാ ഇങ്ങള്‌ ഇങ്ങനെ ബേജ്ജാറാവണത്‌ മാഷെ, ഇങ്ങള്‌ കാര്യം പറയീ"

"ബീരാനെ ഇന്റെ ഓള്‌ പ്രസവിക്കാൻ കെടക്കാണ്‌. ഡോക്ടാർ ഡേറ്റ്‌ പറഞ്ഞത്‌ അടുത്തയാഴ്ചാണെങ്കിലും, ഞമ്മള്‌ കണക്ക്‌ കൂട്ടിയിട്ട്‌, മിക്കവാറും ഇന്ന് രണ്ടും രണ്ട്‌ വഴിക്കാവും"

കണക്കിൽ മാഷിനെ തോൽപ്പിക്കാൻ വെറെ മാഷ്‌മാരെ അവശ്യമില്ലെന്നറിയാവുന്ന ബീരാൻ ഒന്നുറപ്പിച്ചു. അപ്പോ ഇന്ന് ഉറപ്പ്‌.

"ഇന്നാ പിന്നെ ഞാനും കൂടി വെര മാഷെ, ഇങ്ങക്ക്‌ എന്തെങ്കിലും ഒരു കൈസഹായം..."

"ഇജി വന്നാ, അന്നെ സഹായിക്കാൻ ഞാൻ നിക്കണല്ലോ ബീരാനെ. ഇന്നാലും ഇജി വാ"

ബീരാനും മാഷും, ഓടിയും നടന്നും, നടന്നോടിയും മാഷിന്റെ വീട്ടിലെത്തി. ഒട്ടത്തിനിടയിലും മാഷ്‌ പറയുന്നത്‌ കേൾക്കാമായിരുന്നു. "പടച്ചോനെ, രണ്ടിനെം കാക്കണെ"

മുറ്റത്തേക്ക്‌ കാല്‌ കുത്തിയതും, ഇത്താത്തന്റെ ഉമ്മ, പുറത്തേക്കിറങ്ങി വന്നു

"അന്റെ ഫോണ്‌ എന്ത്യേ മോനെ. എത്ര നേരായി ആന്നെ വിളിക്ക്‌ണ്‌. ആ . ഓള്‌ പ്രസവിച്ചു. ഇതും പെൺകുട്ടിയാ"

"അംദുലില്ല"

ഇത്‌വരെ എന്റെ സഹായം ആവശ്യമില്ലെങ്കിലും, ഇനി എന്റെ സഹായം ആവശ്യമാവും എന്ന് തോന്നിയ ബീരാൻ പതിയെ റീവേഴ്സ്‌ ഗീറിട്ടു.

"ഞാൻ ഇപ്പോ വരട്ടോ മാഷെ, പോരേക്ക്‌ മീൻ വാങ്ങീല്ല"
--------

സെഞ്ചുറിയടിക്കുവാൻ ശ്രമിക്കുന്ന മാഷിനും, ഇത്താക്കും കൺഗ്രജിക്കുലേഷൻസ്‌.

ഈ മാഷ്‌, ബ്ലോഗിലും, ജീവിതത്തിലും മാഷ്‌ തന്നെയാണ്‌.
--------
മാഷെ, ക്ഷമിക്കുക. അവിവേകമാണെങ്കിൽ.

സന്തോഷത്തിൽ പങ്ക്‌ചേരുന്നു. ആയുരാരോഗ്യ സൗഖ്യത്തിന്‌ വേണ്ടി പ്രാർത്ഥിക്കുന്നു.

കുട്ടികളെ കാത്തിരിക്കുന്നവർക്ക്‌, അതിന്‌ ശ്രമിക്കുന്നവർക്ക്‌, വിവാഹിതർക്ക്‌, അതിന്‌ ശ്രമിക്കുന്നവർക്ക്‌, അങ്ങനെ എല്ലാവർക്കുമുള്ള നല്ലോരു മുന്നറിയിപ്പും, ഒരു നല്ല ഉപദേശവും ദാ, മാഷ്‌ ഇവിടെ ഒരുക്കിയിട്ടുണ്ട്‌.