Sunday 23 March 2008

കംപ്യൂട്ടറെന്ന മഹാന്‍

ജിദ്ധ വിശേഷങ്ങള്‍ മാത്രം പറയുന്ന ബീരാന്‍ ആദ്യം വന്നത്‌ ജിദ്ധയിലല്ല എന്നത്‌ പകല്‍ പോലെ സത്യം. ദമാമിലെ അറാംകോയുടെ എണ്ണപ്പാടങ്ങളാണ്‌ ഞാന്‍ വിമാനത്തിന്റെ സൈഡിലൂടെ ആദ്യം കണ്ടത്‌. എണ്ണപ്പാടം എന്റെ കണ്മുന്നില്‍ നിരന്ന് പരന്ന് കിടന്നപ്പോ എനിക്ക്‌ ന്യായമായും ഒരു പൂതി. വിമാനത്തിന്റെ ഗ്ലാസ്‌പോക്കി ഈ കഴ്ച ഒന്ന് നല്ലോണം കണ്ടല്ലോന്ന്. കൂട്ടത്തില്‍ സുന്ദരിയായ ഒരു പെണ്ണ്‌ എന്റെ മുന്നിലൂടെ പോയപ്പോള്‍, സുന്ദരികളോക്കെ, എയര്‍ഹോസ്റ്റസാണെന്ന ധാരണയില്‍, ഞാന്‍ പറഞ്ഞു. "എയ്‌, കൂയ്‌, അബടെ നിക്കി, അബടെ നിക്കി, ഇങ്ങള്‌ ഈ ഷട്ടറ്‌ ഒന്ന് പോക്കി, ഞമ്മള്‌ ഒന്ന് ശരിക്ക്‌ കണട്ടെ..." ബാക്കി പറയാന്‍ ആ പെണ്ണ്‌ സമ്മതിച്ചില്ല. ഡീസല്‍ ലാഭിക്കുവാന്‍ വേണ്ടി, എയര്‍ ഇന്ത്യ വിമാനത്തിനകത്തെ ലൈറ്റുകള്‍ ഓഫാക്കിയിരുന്നത്‌ കാരണം, അവര്‍ പര്‍ദ്ദ ധരിച്ചിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല. മാസാവസാനം ശമ്പളം ചോദിക്കുന്ന മൂസ്സാക്കനെ അറബി നോക്ക്‌ണ പോലെ ഒരു നോട്ടം. ഷട്ടറ്‌ പോക്കാന്‍ പറഞ്ഞതിന്‌ ഈ പെണ്ണ്‌ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നതെന്ന്, അവരുടെ ഭര്‍ത്താവ്‌ വന്ന്, എന്റെ ചെവിക്കല്ലിന്റെ ആണി നോക്കി ഒരടി തന്നപ്പോഴും ഞമ്മക്ക്‌ മനസിലായില്ല. പിന്നിട്‌ അവര്‍ പറഞ്ഞ ഡയലോഗില്‍ നിന്നും കമ്പ്ലീറ്റ്‌ കാര്യങ്ങള്‍ ഞാന്‍ ഡീകോഡ്‌ ചെയ്തു. "എന്റെ പെണ്ണിന്റെ ഷട്ടര്‍ തന്നെ പോക്കണം അല്ലെടാ ... മോനെ..."

മേലില്‍ എയര്‍ ഇന്ത്യയില്‍ മാത്രമല്ല, കാളവണ്ടിയില്‍ കയറിയാലും ഷട്ടര്‍പോക്കാന്‍ പറയില്ലെന്നു ഞാന്‍ സത്യം ചെയ്തു.

കംപ്യൂട്ടര്‍ അറിയുമെങ്കില്‍ 3000 റിയാല്‍ ശമ്പളം കിട്ടുമെന്ന് കോയ പറഞ്ഞപ്പോള്‍, ഈ കുന്ത്രാണ്ടം, റ്റൈപ്പ്‌ റൈറ്ററിനെക്കാളും ഒരിഞ്ച്‌ കൂടുതലും, അതിനേക്കാളും ഒരിത്തിരി വോള്യം കുറവമുള്ള ഒരു സാധനമാണെന്നാണ്‌ ഞാന്‍ കരുതിയത്‌. പിന്നെ ഹംസാക്ക വന്ന് കംപ്യൂട്ടറിന്റെ പോരിസ പറഞ്ഞപ്പോഴാണ്‌ ഞമ്മക്ക്‌ മനസിലായത്‌, ഇത്‌ ഇമ്മിണി ബല്യ ഒരു സാധാനാന്ന്. രണ്ട്‌മൂന്നാള്‍ക്കാരെ പണി ഒറ്റക്കെടുക്കും, ഭയങ്കര സ്പീഡാണ്‌. കണക്ക്‌ കൂട്ടും, പ്രിന്റ്‌ എടുക്കും, ഫയലോക്കെ സൂക്ഷിച്ച്‌വെച്ച്‌ എപ്പോ ചോദിച്ചാലും തിരിച്ച്‌ തരും. അങ്ങനെ നൂറ്‌ നൂറ്‌ ഗുണങ്ങളുള്ള ഈ സാധനം ഞമ്മക്കും കണാന്‍ പൂതിയായി.

കരിപ്പുര്‍ വിമാനത്താവളത്തിന്റെ പണി നടക്കുന്ന സമയത്ത്‌, ബുള്‍ഡ്രോസര്‍, ലോഡര്‍, പോക്ലയ്‌ന്‍, ജെസിബി എന്നീ മഹന്മാരെയും ടിപ്പര്‍, ടാങ്കര്‍ എന്നീ മഹതികളെയും ഞമ്മള്‌ കണ്ടിട്ടുണ്ട്‌. പന്റും കോട്ടുമിട്ട്‌ ടൈയും കെട്ടി, വല്യ ഒരു പെട്ടിയും താങ്ങിപിടിച്ച്‌ കംപ്യൂട്ടര്‍ നന്നാക്കുവാന്‍ നടക്കുന്ന ആളുകളെ കണ്ട്‌, ഈ സാധനം ഞാന്‍ കണ്ടതിനേക്കാള്‍ വലുതാണെന്ന് തെറ്റിധരിച്ചത്‌ എന്റെ തെറ്റാണോ?.

അങ്ങനെ, എന്റെ സുഹൃത്ത്‌ കോയയുടെ കൂടെ അവന്റെ അറബിയുടെ ഓഫിസില്‍ ചെന്നപ്പോഴാണ്‌ അവിടെ കംപ്യൂട്ടറുണ്ടെന്ന് കേട്ടത്‌. ആ വാര്‍ത്ത കേട്ടതും, ഞാന്‍ ഓഫിസിന്റെ ചുറ്റും നടന്ന് നോക്കി, എങ്ങാനും കംപ്യൂട്ടര്‍ സൈഡാക്കി, ഷെഡില്‍ കയറ്റിയിട്ടിട്ടുണ്ടെങ്കില്‍, ഒന്ന് തോട്ട്‌ നോക്കാലോ. ലക്‌സസും, മെര്‍സിഡിസും ലാന്റ്‌ ക്രൂയ്‌സറും, ബേപ്പുര്‌ മത്തി കിടക്കുന്ന പോലെ, തലങ്ങും വിലങ്ങും കിടക്കുന്നു. കംപ്യൂട്ടര്‍ മാത്രം കാണാനില്ല. ഞാന്‍ ഓടി നടന്നത്‌ മാത്രം ബാക്കി. അക്ഷമനായി ഞാന്‍ കോയയോട്‌ കാര്യം പറഞ്ഞു 'കോയ, ഇന്‍ക്ക്‌ കംപ്യൂട്ടര്‍ ഒന്ന് കാണണം"

"അയ്കോട്ടെ, ഞാന്‍ കാണിച്ച്‌ തരാം, ഇജി ഇവടെ നിക്ക്‌, അറബി പോയിട്ട്‌ ഞമ്മക്ക്‌ കണാട്ടോ" ന്ന് കോയ.ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുവാന്‍ പോവുന്ന കംപ്യൂട്ടറിന്റെ മനോഹര ദൃശ്യങ്ങള്‍ എന്റെ മിനി സ്ക്രിനില്‍ ട്രാന്‍സിഷന്‍ ഇഫക്റ്റില്ലാതെ മിന്നി മറഞ്ഞു. "ബീരാനെ, അറബി പോയി, ഇജി വാ, ദാ, ആ റൂമിലാണ്‌ കംപ്യൂട്ടര്‍, അത്‌ തോടരുത്‌ ട്ടോ" എന്ന് പറഞ്ഞ്‌ കോയ മുന്നിലും ഞാന്‍ പിന്നിലും നടന്നു. ഒരു ചേറിയ മുറിയുടെ വാതില്‍ കോയ തള്ളിതുറന്നപ്പോള്‍, ഞാന്‍ അലോചിച്ചു. ഈ സാധനം എങ്ങനെയാണ്‌ അകത്ത്‌ കടത്തിയത്‌, ഈ വതിലിലൂടെ അത്‌ അകത്ത്‌ കടക്കുമോ?. കുണ്ടോട്ടി പാടത്ത്‌ ബസ്സ്‌ മറിഞ്ഞാല്‍, ബേപ്പുരില്‍നിന്നും ഖലാസികള്‍ വന്ന്, എലേലം പാടി, ബസ്സ്‌ കരക്ക്‌ കയറ്റുന്ന പോലെ, 5-8 മല്ലന്മാര്‍ കംപ്യൂട്ടര്‍ തള്ളി അകത്ത്‌ കയറ്റുന്ന മനോഹരമായ കഴ്ച അസ്വദിച്ച്‌ ഞാന്‍ അകത്ത്‌ കടന്നു. അസാധാരണമായതോന്നും അവിടെ കാണാതെ, ജ്ഞാസയോടെ ഞാന്‍ ചുറ്റും നോക്കി, ഇനി കംപ്യൂട്ടറല്ലെ, എങ്ങാനും മുകളില്‍ തൂങ്ങികിടക്കുന്നുണ്ടാവുമോ എന്നറിയാന്‍ ഞാന്‍ മുകളിലും നോക്കി.

"ദാ, ഇതാണ്‌ കംപ്യൂട്ടര്‍" ഒരു കൊച്ചുമേശപ്പുറത്ത്‌, മൂടിപൂതച്ച്‌ കിടന്നുറങ്ങുന്ന ഒരു പതിനാലിഞ്ച്‌ TV യും VCR പോലെ ചെറിയപെട്ടിയും ഒരു റ്റൈപ്പ്‌ റൈറ്ററിന്റെ മുന്നില്‍. രണ്ട്‌ മൂന്ന് ഫ്ലോറില്‍ ഞാന്‍ പണികഴിച്ച സകല ഇമേജും തകര്‍ന്നു വീണു. ഇതാപ്പോ സാധനം എന്ന ഭാവത്തില്‍, ഞാന്‍ അവന്‌ ചുറ്റും രണ്ട്‌ റൗണ്ടടിച്ചു.

ഇതിനേക്കാള്‍ വല്ല്യ മെഷിന്‍ ഞാന്‍ കണ്ടിട്ടുണ്ടെന്ന അഹങ്കാരത്തോടെ ഞാന്‍ കോയയോട്‌ ചോദിച്ചു. കംപ്യൂട്ടറിന്റെ മുകളിലെന്തിനാ TV വെച്ചിരിക്കുന്നത്‌?

7 comments:

  1. ബീരാന്‍ കുട്ടി said...

    കുണ്ടോട്ടി പാടത്ത്‌ ബസ്സ്‌ മറിഞ്ഞാല്‍, ബേപ്പുരില്‍നിന്നും ഖലാസികള്‍ വന്ന്, എലേലം പാടി, ബസ്സ്‌ കരക്ക്‌ കയറ്റുന്ന പോലെ, 5-8 മല്ലന്മാര്‍ കംപ്യൂട്ടര്‍ തള്ളി അകത്ത്‌ കയറ്റുന്ന മനോഹരമായ കഴ്ച അസ്വദിച്ച്‌ ഞാന്‍ അകത്ത്‌ കടന്നു. അസാധാരണമായതോന്നും അവിടെ കാണാതെ, ജ്ഞാസയോടെ ഞാന്‍ ചുറ്റും നോക്കി, ഇനി കംപ്യൂട്ടറല്ലെ, എങ്ങാനും മുകളില്‍ തൂങ്ങികിടക്കുന്നുണ്ടാവുമോ എന്നറിയാന്‍ ഞാന്‍ മുകളിലും നോക്കി.

  2. സുല്‍ |Sul said...

    ബീരാങ്കുട്ടീന്റെ തലമണ്ടക്കിട്ടൊരു തേങ്ങ പിടി.
    ((((((((ഠേ.....)))))))))
    കലക്കി ബീ കു.
    -സുല്‍

  3. ഫസല്‍ ബിനാലി.. said...

    ഇതു വായിക്കുന്ന എന്നെപ്പോലുള്ള കുറച്ചു പേര്‍ക്കെങ്കിലും, ഇത്രക്കല്ലെങ്കിലും ഏതാണ്ടിത്രക്കൊക്കെ തന്നെ ആദ്യകാലങ്ങളില്‍ ഇങ്ങനെയൊക്കെയുള്ള ചില ചിന്തകള്‍ ഈ സാധനത്തിനെക്കുറിച്ചുണ്ടായിരുന്നു. തന്‍മയത്തോടെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു, ആശംസകള്‍.

  4. ബീരാന്‍ കുട്ടി said...

    സുല്ലെ, തേങ്ങ ഒടക്കല്ലെ,
    രാവിലെ പോരുബോ ബീവി പറഞ്ഞിട്ടുണ്ട്‌ ഒരു തേങ്ങ വാങ്ങികൊണ്ട്‌ ചെല്ലുവാന്‍, ഇജി അതിങ്ങട്ട്‌ തന്നാളാ സുല്ലെ, ഒരു തേങ്ങക്ക്‌, അത്‌ കോഴിക്കോട്ടെ പാസ്‌പോര്‍ട്ട്‌ എടുത്തിട്ടുണ്ടെങ്കില്‍, ശറഫിയയിലെ വില എത്രാന്നറിയോ?. 5 റിയാലാണ്‌, ഇജി അതിങ്ങട്ട്‌ കാട്ട്യാ. ഡോളറിന്‌ വില കുറഞ്ഞാല്‍ ഒരു തേങ്ങക്കും വില കൂടില്ലാന്ന്‌ ഞാന്‍ കരുതിയത്‌ തെറ്റാണ്‌. എല്ലാ തേങ്ങക്കും വില കൂടി.

    ഫസല്‍, നന്ദിണ്ട്‌ ട്ടാ. ഈ വഴി വന്നതിന്‌.

  5. പൊറാടത്ത് said...

    ന്റെ ബീരാനെ.., കൊണ്ടോട്ടിക്കാരാ.., ങളെന്റെ കണ്ണ് തൊറപ്പിച്ചൂ..

    ഞമ്മള് ഇഞി ബേറെ ബഴി നോക്കാം..

    കമ്പൂട്ടര് ന്ന ആ പട്ടരടെ പെരട്ടത്തരം...!

    ഓനെ മ്മളൊന്ന് കാണട്ടെ..!

  6. പാമരന്‍ said...

    ഉസാറാക്കീക്ക്‌ണ്‌ ബീരാന്‌ക്കാ.. ങ്ങള്‌ ഒരു നെരി ന്നെ..:)

  7. ~nu~ said...

    ഇയ്യാള് കൊള്ളാലോ ബീരാനേ... ഞമ്മളെപ്പോലെതതന്നെ...